
പി.സി. ജോർജ്
ഇടുക്കി: ബിജെപി നേതാവ് പി.സി. ജോർജിനെതിരായ വിദ്വേഷ പരാമർശത്തിൽ കേസെടുക്കണമെന്ന ഹർജിയിൽ മജിസ്ട്രേറ്റ് കോടതി പൊലീസിനോട് റിപ്പോർട്ട് തേടി. ഒരാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നാണ് തൊടുപുഴ പൊലീസിന് കോടതി നിർദേശം നൽകിയിരിക്കുന്നത്.
അടുത്ത ബുധനാഴ്ച മജിസ്ട്രേറ്റ് കോടതി ഹർജി വീണ്ടും പരിഗണിക്കും. എച്ച്ആർഡിഎസ് സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലായിരുന്നു പി.സി. ജോർജ് മത വിദ്വേഷ പരാമർശം നടത്തിയത്.
ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് കളിക്കുമ്പോൾ പാക്കിസ്ഥാന്‍റെ വിക്കറ്റ് പോകുമ്പോൾ വിഷമിക്കുന്ന ഒരു ജനതയാണ് കേരളത്തിലുള്ളതെന്നും നാട്ടിൽ വർഗീയത പുലർത്തുന്നത് ശരിയാണോയെന്ന് മുസ്‌ലിംകൾ ചിന്തിക്കണമെന്നുമായിരുന്നു പി.സി. ജോർജ് പറഞ്ഞത്. മറ്റുള്ളവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളർത്തിക്കൊണ്ടു വരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.