

കൊച്ചി: ഹാദിയയെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമ വിരുദ്ധതടങ്കലിൽ അല്ലെന്ന് ബോധ്യമായതിനെ തുടർന്നാണു നടപടി. അമ്മയുമായി ഹാദിയ ഫോണിൽ സംസാരിക്കാറുണ്ടെന്നും പുനർവിവാഹം ചെയ്തതു സ്വന്തം ഇഷ്ടപ്രകാരമാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.
മലപ്പുറത്ത് ക്ലിനിക് നടത്തുകയായിരുന്ന ഹാദിയയെ ആഴ്ചകളായി കാണാനില്ലെന്നും മൊബൈൽ ഫോൺ അടക്കം സ്വിച്ച് ഓഫാണെന്നും ചൂണ്ടികാട്ടിയാണ് അച്ഛൻ അശോകൻ ഹൈക്കോടതിയെ സമീപിച്ചത്. സത്യസരണി ഭാരവാഹി സൈനബ അടക്കമുള്ളവർ മകളെ തടങ്കലിലാക്കിയെന്ന് സംശയമുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ ഹാദിയ തടങ്കലിലല്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.
മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹബന്ധം വേർപ്പെടുത്തി സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വിവാഹം കഴിച്ച് തിരുവനന്തപുരത്ത് കുടുംബവുമായി ജീവിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. അമ്മയുമായി ഹാദിയ ഫോണിൽ സംസാരിക്കാറുണ്ടെന്നും വ്യക്തമാക്കി. ഫോൺവിളി വിശദാംശത്തിന്‍റെ രേഖകളും കോടതിയിൽ ഹാജരാക്കി.
തന്‍റെ സ്വകാര്യത തകർക്കാനാണു ശ്രമമമെന്നു ഹാദിയയുടെ മൊഴിയിൽ ആരോപിക്കുന്നു. ഹർജിയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇക്കാര്യങ്ങൾ പരിശോധിച്ചാണ് ഹർജിയിൽ കേസ് അവസാനിപ്പിക്കാൻ കോടതി തീരുമാനിച്ചത്. തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാർഥിനി ആയിരിക്കെ ഇസ്ലാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശിയെ വിവാഹം ചെയ്തതിലൂടെയുമാണ് ഹാദിയ വിഷയം നിയമപ്രശ്നത്തിലേക്ക് നീണ്ടത്.