
ഇൻഫ്ലുവൻസ, വൈറൽ പനിക്കെതിരേ അതീവ ജാഗ്രത പാലിക്കണം; ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്
ആലപ്പുഴ: സംസ്ഥാനത്ത് വായുവിലൂടെ പകരുന്ന ഇന്‍ഫ്ളുവന്‍സ, വൈറല്‍ പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രതിരോധശീലങ്ങള്‍ പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസർ. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങി മറ്റു രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊതു സ്ഥലങ്ങളില്‍ മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ധരിക്കാനും ശ്രമിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മറ്റ് നിർദേശങ്ങൾ
പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഫീസുകള്‍ മറ്റു തൊഴില്‍ സ്ഥാപനങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. ഇത്തരം സാഹചര്യങ്ങളില്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കണം.
ഇന്‍ഫ്ളുവന്‍സ പോലെയുള്ള പകര്‍ച്ചപ്പനികള്‍ പ്രതിരോധിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ശുചിത്വ ശീലങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ജോലിസംബന്ധമായും മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തുപോയി മടങ്ങിയെത്തുന്നവര്‍ വീട്ടിലെത്തിയാല്‍ ഉടന്‍ കുളിക്കുക, കിടപ്പു രോഗികളും പ്രായമായവരുമായി അടുത്തിടപഴകാതെ ശ്രമിക്കണം.
ചുമക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും മാസ്‌ക് താഴ്ത്തരുത്. പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും തുപ്പരുത്. കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ പുരട്ടുകയോ ചെയ്യുക, ആള്‍ക്കൂട്ടത്തില്‍ പോകുന്നതും വായു സഞ്ചാരം കുറഞ്ഞ മുറികളില്‍ ഇടങ്ങളില്‍ സമയം ചെലവിടുന്നതും പരമാവധി ഒഴിവാക്കുക രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.