
തൃശൂർ: തൃശൂരിൽ ആത്മഹത്യക്കുശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അടിയന്തിര റിപ്പോർട്ടുതേടി ആരോഗ്യ മന്ത്രി വീണ ജോർജ്. മെഡിക്കൽ കോളെജ് സുപ്പീരിയറോടാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടത്.
അതേസമയം പ്രതിയായ ദയാലിന്‍റെ അറസ്റ്റു രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ താത്കാലിക ജീവനക്കാരൻ ദയലാലിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചക്ക് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.
വെള്ളിയാഴ്ച്ച വിഷം കഴിച്ച് ആത്മഹത്യക്കുശ്രമിച്ച കയ്പമംഗലം സ്വദേശിനിക്കുനേരെയായിരുന്നു പീഡന ശ്രമം ഉണ്ടായത്. ആത്മഹത്യക്കു ശ്രമിച്ച യുവതിയെ കൊടുങ്ങല്ലൂർ താലുക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോകുമ്പോൾ ബന്ധുവെന്ന വ്യജേന യുവതിക്കൊപ്പം ആംബുലൻസിൽ കയറുകയും ആംബുലന്‍സില്‍ വെച്ചും, പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷവും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിക്ക് ബോധം വീണ്ടെടുത്തപ്പോള്‍, പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം നഴ്‌സിനെ അറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.