

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി മരിച്ച സംഭവത്തിൽ ആരോഗ‍്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. വിശദമായി അന്വേഷണം നടത്തി രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്. മെഡിക്കൽ വിദ‍്യാഭ‍്യാസ വകുപ്പ് ഡയറക്റ്റർക്കാണ് ആരോഗ‍്യമന്ത്രി നിർദേശം നൽകിയത്.
യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സുപ്രീംകോടതിയുടെ മാർഗ നിർദേശം അനുസരിച്ചായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആവശ‍്യം. കരിക്കകം സ്വദേശി ശിവപ്രിയയാണ് മരിച്ചത്. അണുബാധ മൂലം മരിച്ചെന്നാണ് ആരോപണം.
യുവതിക്ക് അണുബാധയുണ്ടായത് ആശുപത്രിയിൽ നിന്നാണ് ബന്ധുക്കൾ പറയുന്നത്. 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. തുടർന്ന് 25 ന് വീട്ടിലേക്ക് വിട്ടെങ്കിലും 26 ന് പനി ബാധിച്ച് വീണ്ടും ആശുപത്രിയിലേക്ക് എത്തുകയായിരുന്നു.
ആരോഗ‍്യനില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. തുടർന്നാണ് ബ്ലഡ് കൾച്ചറൽ ഇൻഫെക്ഷനാണെന്ന് കണ്ടെത്തിയത്. പിന്നീട് വെന്‍റിലേറ്ററിൽ തുടരുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.