
കനത്ത മഴ; സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കനത്ത മഴയിൽ വ്യാപക നാശനഷ്ടം. വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വിവിധ ജില്ലകളിൽ ഒന്നിലധികം മരണങ്ങളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. മരം വീണും മണ്ണിടിഞ്ഞും വിവിധിയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു.
മൂന്നാറ് ദേശീയ പാതയിൽ മണ്ണിടിഞ്ഞു വീണ് ഗതഗതം പൂർണമായും തടസപ്പെട്ടു. വാഹനങ്ങൾ കുഞ്ചിത്തണ്ണി വഴി തിരിച്ചുവിടുന്നു. പ്രദേശത്ത് മണ്ണിടിഞ്ഞു വീണ് ശനിയാഴ്ച ലോറി ഡ്രൈവർ മരിച്ചിരുന്നു.
ഒൻപതാം വളവിന് സമീപം റോഡിലേക്ക് പാറക്കല്ല് പതിച്ച് താമരശേരി ചുരത്തിൽ ഗതാഗതം തടസപ്പെട്ടു.ഫയർഫോഴ്സ് എത്തി നീക്കം ചെയ്യാൻ ശ്രമിക്കുകയാണ്. നാലാം വളവിൽ റോഡിലേക്ക് മരം വീണു. ചുരം സംരക്ഷണ പ്രവർത്തകർ മരം മുറിച്ചു മാറ്റി.
പാലക്കാട് നെൽവയലുകളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട്ട് കുറ്റ്യാടി അടുക്കത്ത് നീളം വീടിന് മുകളിലേക്ക് തെങ്ങു വീണു. ശനിയാഴ്ച അർധ രാത്രിയായിരുന്നു സംഭവം. ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്. കുട്ടികളടക്കം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കണ്ണൂരിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് പലയിടങ്ങളിൽ നാശനഷ്ടമുണ്ടായി. കോളയാട് പെരുവയില്‍ വീടിന് മുകളില്‍ മരം വീണ് വയോധികന്‍ മരിച്ചു. പുതിയങ്ങാടി ചൂട്ടാട് പുലിമുട്ടിനടുപ്പ് ഫൈബർ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.