തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിനെതിരേ വിമർശനം ശക്തം. പാവപ്പെട്ട കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കിയ നെല്ലിന്റെ വില നൽകാത്ത പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കു വാങ്ങുന്ന തിരക്കിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. നെല്‍കര്‍ഷകരും റബര്‍ കര്‍ഷകരും ഉള്‍പ്പെടെ എല്ലാവര്ക്കും ഇത്തവണ വറുതിയുടെ ഓണമാണ് പിണറായി സമ്മാനിച്ചത്.
സംഭരിച്ച നെല്ലിന്റെ വില ബാങ്ക് അക്കൗണ്ടില്‍ നല്‍കുമെന്ന് പറഞ്ഞ് കര്‍ഷകരെ അടിമുടി പറ്റിച്ചു. പതിനായിരക്കണക്കിന് നെല്‍കര്‍ഷകര്‍ക്ക് ഇനിയും നെല്ലുവില കിട്ടാനുണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടത്തി നെല്ലിന്റെ വില നല്കുന്നതില് സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.
വരുമാനത്തകര്‍ച്ചയും കാലാവസ്ഥ വ്യതിയാനവും വന്യജീവി ശല്യവും സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കെ ഉയര്‍ന്ന പലിശയ്ക്ക് കടമെടുത്ത കർഷകരില്‍ പലരും ജപ്തിയുടെ വക്കിലാണ്- സുധാകരൻ ചൂണ്ടിക്കാട്ടി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 22 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിരുന്നെങ്കിലും സംസ്ഥാനത്തിന് യാതൊരു ഉപയോഗവും ഉണ്ടായിരുന്നില്ല.എന്നിട്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള നീക്കവുമായി ഈ സര്‍ക്കാരും മുന്നോട്ട് പോവുകയാണ്.ചിപ്സണ്‍ ഏവിയേഷനുമായി അടുത്തയാഴ്ച അന്തിമ കരാര്‍ ഒപ്പുവയ്ക്കും. മൂന്നു വര്‍ഷത്തേക്കാണു കരാര്‍. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാനും പൊലീസിന്റെ ആവശ്യങ്ങള്‍ക്കുമായാണ് ഹെലികോപ്റ്റര്‍ എന്നാണു വിശദീകരണം. മാര്‍ച്ച് രണ്ടിന് ചിപ്സണ്‍ ഏവിയേഷനുമായി പുതിയ കരാറുണ്ടാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും നിയമക്കുരുക്കുകള്‍ തടസമായി.
തടസങ്ങള്‍ മാറിക്കിട്ടിയെങ്കിലും ഹെലികോപ്റ്റര്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് ചിപസ്ന് കമ്പനിയും സര്‍ക്കാരും തമ്മില്‍ തര്‍ക്കമായി. ചാലക്കുടിയിലെ സ്വന്തം ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ പാര്‍ക്ക് ചെയ്യണമെന്നു ചിപ്സണ്‍ ഏവിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിരുവനന്തപുരത്ത് വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്താണെങ്കില്‍ പാര്‍ക്കിങ്ങിന് തുക കൂടി വേണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഇതോടെ മധ്യകേരളത്തില്‍ നിന്നും ഏതു ജില്ലകളിലേക്കും പറന്നുപോകാനുള്ള സൗകര്യം കണക്കിലെടുത്താണെന്ന വിശദീകരണം നല്കി പാര്‍ക്കിങ് ചാലക്കുടിയില്‍ മതിയെന്നു സര്‍ക്കാര്‍ സമ്മതിച്ചു.
പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് കരാര്‍. ബാക്കി ഓരോ മണിക്കൂറിനും 90,000 രൂപ അധികം നല്‍കണം. അടുത്തയാഴ്ച പൊലീസ് ആസ്ഥാനത്തെ എഡിജിപിയും ചിപ്സസണ്‍ കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പുവയ്ക്കും. ഈ വര്‍ഷം മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ആഭ്യന്തരവകുപ്പ് ഇപ്പോള്‍ അന്തിമ കരാറിലെത്തിയിരിക്കുന്നത്. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാം. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്ത മേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയ പൊലീസിന്റെ ആവശ്യത്തിനും ഹെലികോപ്റ്റര്‍ ഉപയോഗിക്കും.
അതേസമയം നേരത്തെ തന്നെ തീരുമാനിക്കുകയും പിന്നീട് ചെലവ് കാരണം ഒഴിവാക്കുകയും ചെയ്ത ഹെലികോപ്റ്റര്‍ വീണ്ടും നടപ്പാക്കുന്നതില്‍ വലിയ വിമര്‍ശം സര്‍ക്കാറിനെതിരെ ഉയര്‍ന്നിട്ടുണ്ട്.
അങ്ങേയറ്റം ബുദ്ധിമുട്ടിയാണ് സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കുള്ള പണം പോലും കണ്ടെത്തുന്നതെന്നും ഈ സാഹചര്യത്തിലും പ്രതിമാസം 80 ലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത് ധൂര്‍ത്തിന്റെ അങ്ങേയറ്റമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
5 ലക്ഷം രൂപയുടെ ചെക്കുകള്‍ പോലും ട്രഷറിയില്‍ മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് മുഖ്യമന്ത്രിക്ക് 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം മുടക്കി ഹെലികോപ്റ്റര്‍ കൊണ്ടുവരുന്നത്. ചെലവ് ചുരുക്കണമെന്നു മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും അടിക്കടി ഉപദേശിക്കുന്നയാളാണ് മുഖ്യമന്ത്രി. പറയുന്നതില്‍ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ 80 ലക്ഷത്തിനു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം.
87 ലക്ഷം പേര്‍ക്ക് ഓണ കിറ്റ് നല്‍കുമെന്ന് പറഞ്ഞിട്ട് അത് ആറ് ലക്ഷമാക്കി ചുരുക്കി. അത് തന്നെ പൂര്‍ണമായി നല്കാനുമായില്ല. 3,400 കോടിയോളം രൂപ സപ്ലെകോയ്ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്. ആരോപണങ്ങള്‍ക്ക് ഒന്നും മറുപടി പറയാതെ മഹാമൗനം തുടരുന്ന മുഖ്യമന്ത്രി ജനങ്ങളേയും പ്രതിപക്ഷത്തേയും ഭയക്കുന്നത് ഒട്ടും ഭൂഷണമല്ലെന്നും വി.ഡി. സതീശൻ.