
"തെരുവുനായകളെ നിങ്ങൾ ഏറ്റെടുത്തോളൂ, മനുഷ്യന് വഴി നടക്കണം''; മൃഗസ്നേഹികളോട് ഹൈക്കോടതി
കൊച്ചി: മൃഗങ്ങളുടെ അവകാശങ്ങൾക്കു മേലെയാണ് മനുഷ്യന്‍റെ അവകാശമെന്ന് കേരള ഹൈക്കോടതി. തെരുവുനായ ശല്യം ചൂണ്ടിക്കാട്ടി ഫയൽ ചെയ്ത നിരവധി ഹർജികൾ പരിഗണിക്കവെയായിരുന്നു കേസിൽ കക്ഷി ചേർന്ന മൃഗസ്നേഹികളോടുള്ള കോടതിയുടെ പരാമർശം.
"മൃഗങ്ങൾക്ക് അവകാശമുണ്ട്. അതിനു മേലെയാണ് മനുഷ്യന്‍റെ അവകാശം. മൃഗസ്നേഹികൾ തയാറാണെങ്കിൽ നായകളെ പിടിച്ചു നിങ്ങൾക്കു തരാൻ ഉത്തരവിടാം. നിങ്ങൾ അസോസിയേഷൻ രൂപീകരിക്കൂ. എവിടെ വേണമെങ്കിലും കൊണ്ടുപൊയ്ക്കൊള്ളൂ. പണം നൽകാൻ മൃഗസ്നേഹികൾ തയാറാണ്. എന്നാൽ, എവിടേക്ക് കൊണ്ടുപോവും. നിങ്ങളെ പട്ടി കടിച്ചിട്ടുണ്ടോ, പട്ടി കടിക്കുന്നതിന്‍റെ വേദന എനിക്കറിയാം''- ജഡ്ജി പറഞ്ഞു.
തെരുവുനായയുടെ കടിയേൽക്കുമ്പോഴും കടിയേറ്റ് ഉറ്റവർ നഷ്ടപ്പെടുമ്പോഴും മാത്രമേ അതിന്‍റെ വേദന മനസിലാവൂ എന്നും കോടതി പറഞ്ഞു. ചില്ലു കൊട്ടാരത്തിലിരുന്ന് പലതും പറയാം. നടപ്പാക്കാന്‍ കഴിയുന്ന പരിഹാരമാര്‍ഗം എന്തെന്ന് സര്‍ക്കാര്‍ അടക്കം എല്ലാവരും പറയണം. വന്യജീവി ആക്രമണത്തെ ദുരന്ത നിവാരണ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവന്നതു പോലെ തന്നെ തെരുവുനായ ആക്രമണത്തെയും ദുരന്ത നിവാരണ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരണം.
ദയാവധം ഒരു പരിഹാരമല്ല. ഗുരുതരമായ രോഗം ബാധിച്ച നായക്കളെ മാത്രമാണ് ദയാവധത്തിന് ഇരയാക്കാനാകുക. മൃഗസ്‌നേഹികളെ തെരുവുനായ്ക്കളുടെ സംരക്ഷണം ഏല്‍പ്പിക്കാം, നിങ്ങൾ അവയെ നോക്കിക്കൊള്ളൂ, ഇവിടെ മനുഷ്യനാണ് കൂടുതൽ അവകാശമെന്നും കോടതി വ്യക്തമാക്കി.
തെരുവുനായ ആക്രമണത്തിന് ഇരകളാവുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള അപേക്ഷകൾ പരിഗണിച്ച് തീരുമാനമെടുക്കാനുള്ള ചുമതല ജില്ലാ ലീഗൽ അഥോറിറ്റിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കു നൽകാനുള്ള തീരുമാനവും കോടതി അംഗീകരിച്ചു.