
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിന് തീപിടുത്തമുണ്ടായ സംഭവത്തിൽ നിരീക്ഷണ സമിതിയെ നിയമിച്ച് ഹൈക്കോടതി. പുക എത്ര നാൾ സഹിക്കണമെന്ന് കോടതി ചോദിച്ചു. ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് കോടതി പരിഗണിക്കുകയായിരുന്നു.
ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണം ബോർഡ് ചീഫ് എൻവിയോൺമെന്‍റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവർ അടങ്ങുന്നതാണ് സമിതി. സമിതി 24 മണിക്കൂറിനുള്ളിൽ സ്ഥലം സന്ദർശിക്കണം. നാളെ മുതൽ കൊച്ചിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശം നൽകി.
കൂടാതെ സർക്കാർ സ്വീകരിച്ച നിയമ നടപടികൾ വിശദമായി നടപ്പാക്കിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അടുത്ത തവണ കേസ് കേൾക്കുമ്പോൾ കോടതിയിൽ അറിയിക്കണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ബ്രഹ്മപുരത്തെ തീ പൂർണമായും അണച്ചെന്ന് കോർപ്പറേഷൻ കോടതിയെ അറിയിച്ചപ്പോൾ, ബ്രഹ്മപുരത്തെ അവസ്ഥ ഓൺലൈനിൽ കാണണമെന്ന് കോടതി ആവശ്യപ്പെട്ടു. ബ്രഹ്മപുരത്തെ 6 മേഖലകളിലെ തീ അണച്ചെന്നും 2 മേഖലകളിൽ പുക ഉയരുന്നുണടെന്നും കോർപ്പറേഷൻ വ്യക്തമാക്കി.