

കേരള ഹൈക്കോടതി
കൊച്ചി: 48 ശതമാനം ഹൈന്ദവ ജനസംഖ‍്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഹിന്ദു എംഎൽഎ ഇല്ലെന്ന് പറഞ്ഞ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി ചോദിച്ചു. എന്നാൽ ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകിയത്.
സമൂഹമാധ‍്യമങ്ങളിൽ നിന്നും വിവാദമായ വിഡിയോ നീക്കം ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായി നീങ്ങുമെന്നും കമ്മിഷൻ ഹൈക്കോടതിക്ക് ഉറപ്പു നൽകി.
മാതൃകാ പെരുമാറ്റച്ചട്ടം എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. 2 മാസത്തിനകം വിഷയത്തിൽ നടപടിയുണ്ടാവണമെന്നാണ് കമ്മിഷന് കോടതി നിർദേശം നൽകിയിരിക്കുന്നത്. കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്‍റ് ഗോകുൽ ഗുരുവായൂർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.