

കൊച്ചി: പാറശാല ഷാരോൺ വധക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ 11 മാസത്തെ ജയിൽ വാസത്തിനു ശേഷമാണ് ഗ്രീഷ്മ പുറത്തിറങ്ങിയിരിക്കുന്നത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിനാസ്പദമായ സംഭവം നടന്നത് കേരളത്തിലല്ലെന്നും തമിഴ്നാട്ടിലേക്ക് കേസിന്‍റെ വിചാരണ മാറ്റണണമെന്നും ഗ്രീഷ്മ കോടതിയോട് ആവശ്യപ്പട്ടിരുന്നു. കീഴ്ക്കോടതി ഈ ആവശ്യം തള്ളിയതോടെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഒക്റ്റോബർ 25നാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഷാരോൺ മരണമടഞ്ഞത്. ബിഎസ് സി റേഡിയോളജി വിദ്യാർഥിയായിരുന്നു ഷാരോൺ. ഗ്രീഷ്മയും ഷാരോണും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഒക്റ്റോബർ 14നു ഗ്രീഷ്മയുടെ പളുകലിലുള്ള വീട്ടിലെത്തിയ ഷാരോണിന് പ്രതി വിഷം കലർത്തിയ കഷായവും ജ്യൂസും നൽകിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
സൈനികന്‍റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് ഗ്രീഷ്മ ഷാരോണിന് വിഷം നൽകിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.