
കൊച്ചി: 22 പേരുടെ ജീവൻ പൊലിഞ്ഞ താനൂർ ബോട്ട് അപകടത്തിൽ ഇടപെട്ട് ഹൈക്കോടതി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും കേരളത്തിൽ ഇത് ആദ്യ സംഭവമാല്ലെന്നും പറഞ്ഞ കോടതി അപകടത്തിന്‍റെ മൂലകാരണം കണ്ടെത്താൻ നിർദ്ദേശം നൽകി.
കോടതി അൽപസമയത്തിനകം കേസ് സ്വമേധയാ പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.ഈ പ്രദേശത്തിന്‍റെ ചുമതലയുള്ള പോർട്ട് ഓഫിസർ ആരാണെന്നായിരുന്നു കോടതിയുടെ ആദ്യ ചോദ്യം. ഇത്തരം അപകടങ്ങൾക്കു നേരെ കണ്ണടച്ചിരിക്കാനാവില്ലെന്നും ഇത് തികച്ചും ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു. എന്നാൽ കേരളത്തിൽ ഇത് ആദ്യത്തെ സംഭവമല്ല, സമാന അപകടങ്ങൾ മുൻപും സംഭവിച്ചിട്ടുണ്ട്. എല്ലാത്തവണയും അന്വേഷണം പ്രഖ്യാപിക്കാറുണ്ടെങ്കിലും ഒന്നും നടക്കാറില്ല. ഇതിന്‍റെ അടിസ്ഥാന കാരണം കണ്ടെത്തേണ്ടതുണ്ട്. അതിനാൽ തന്നെ വിഷയത്തിൽ വിശദവാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.