'മാപ്പ് ചാനലിലൂടെ പറയണം'; ഷാജഹാന്‍റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി

കെ.എം. ഷാജഹാൻ നൽകിയ സത്യവാങ്മൂലം നിരുപാധിക മാപ്പായി കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടി
'മാപ്പ് ചാനലിലൂടെ പറയണം'; ഷാജഹാന്‍റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി
Updated on

കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരെ യൂട്യൂബ് ചാനലിലൂടെ ആരോപണങ്ങളുന്നയിച്ചതിനെ തുടർന്ന് ക്രിമിനൽ കോടതിഅലക്ഷ്യ നടപടി നേരിടുന്ന കെ.എം. ഷാജഹാന്‍റെ മാപ്പപേക്ഷ ഹൈക്കോടതി തള്ളി. ഷാജഹാൻ നൽകിയ സത്യവാങ്മൂലം നിരുപാധിക മാപ്പായി കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടി.

യൂട്യൂബ് ചാനലിലൂടെ തന്നെ ആരോപണം തിരുത്തണമെന്നും മാപ്പു പറയണമെന്നും കോടതി വ്യക്തമാക്കി. യൂട്യൂബിലൂടെ ജഡ്ജിമാർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ തെറ്റാണെന്നും അതിന് മാപ്പു നൽകണമെന്നും ഷാജഹാൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നില്ല, അതിനാൽ തന്നെ മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

നിരുപാധികം മാപ്പപേക്ഷിച്ച് മറ്റൊരു സത്യവാങ് മൂലം നൽകാമെന്ന് ഷാജഹാൻ കോടതിയെ അറിയിച്ചെങ്കിലും യൂട്യൂബിലൂടെ മാപ്പ് പറഞ്ഞ് അതിന്‍റെ പകർപ്പ് ഹാജരാക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.

ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കക്ഷികളിൽ നിന്നും വൻതുക വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഷാജഹാൻ തന്‍റെ യൂട്യൂബ് ചാനലിലൂടെ നടത്തിയ പരാമർശം ശ്രദ്ധയിൽപ്പെട്ട കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com