
'എമ്പുരാൻ' സിനിമയുടെ പ്രദർശനം തടയണമെന്ന ബിജെപി നേതാവിന്‍റെ ആവശ്യം തളളി ഹൈക്കോടതി
കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം തളളി ഹൈക്കോടതി. തൃശൂർ ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് സമർപ്പിച്ച ഹർജിയാണ് കോടതി തളളിയത്. സെൻസർ ബോർഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്നാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ചോദിച്ചു.
സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും രാജ‍്യവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷത്തിനു വഴിമരുന്നിടുന്നുവെന്നും ആരോപിച്ചായിരുന്നു വി.വി. വിജീഷ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
പരാതിക്കാരന്‍റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. പരാതിയെ തുടർന്ന് സർക്കാരിനും സെൻസർ ബോർഡിനും നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു. എന്നാൽ എതിർകക്ഷികളായ മോഹൻലാൽ പൃഥ്വിരാജ് തുടങ്ങിയ സിനിമയുടെ അണിയറ പ്രവർത്തകരെ നടപടികളിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.
എമ്പുരാൻ സിനിമയുടെ പേരിൽ കേരളത്തിൽ എവിടെയും കേസെടുക്കേണ്ട അവസ്ഥയുണ്ടായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച വി.വി. വിജീഷിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. വിജീഷ് സമർപ്പിച്ച ഹർജിയുമായി പാർട്ടിക്ക് ബന്ധമില്ലെന്നും ഹർജി നൽകാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ബിജെപി തൃശൂർ ജില്ലാ അധ‍്യക്ഷൻ ജസ്റ്റിൻ ജേക്കബ് വ‍്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിനെയും സെൻസർ ബോർഡിനെയും എതിർകക്ഷികളാക്കിക്കൊണ്ടായിരുന്നു ഹർജി. എന്നാൽ ചിത്രത്തിനെതിരേ കോടതിയെ സമീപിച്ചത് തന്‍റെ വ‍്യക്തിപരമായ തീരുമാനമാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പാർട്ടിയുടെ തീരുമാനം സ്വീകരിക്കുന്നുവെന്നും വീജിഷ് അറിയിച്ചിരുന്നു.