
കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ വിപ്ലവ ഗാനം ആലപിച്ച സംഭവം നിസാരമായി കാണാനാവില്ല: ഹൈക്കോടതി
file image
കൊച്ചി: ക്ഷേത്രോത്സവത്തിനിടെ വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ പ്രതികരിച്ച് ഹൈക്കോടതി. ഇത്തരമൊരു കാര‍്യം ക്ഷേത്രോത്സവത്തിനിടെ സംഭവിക്കാൻ പാടില്ലാത്തതാണെന്നും നിസാരമായി കാണാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സ്റ്റേജിനു മുന്നിൽ കുപ്പി ഉയർത്തിപ്പിടിച്ച് നൃത്തം ചെയ്ത യുവാക്കളെ വിശ്വാസികളെന്നു വിളിക്കാൻ കഴിയുമോയെന്ന് ചോദിച്ച കോടതി, ഗാനമേളയ്ക്കു വേണ്ടി എത്ര തുക ചെലവഴിച്ചുവെന്നും, എങ്ങനെയാണ് പണം പിരിച്ചതെന്നും അടക്കമുള്ള കാര‍്യങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചു.
19 കേസുകളുള്ള വ‍്യക്തിയെ ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റാക്കാനുള്ള അപേക്ഷ ബോർഡ് എങ്ങനെ പരിഗണിച്ചുവെന്നും കോടതി ചോദിച്ചു.
കഴിഞ്ഞ മാർച്ച് 10ന് ദേവസ്വം ബോർഡിന് കീഴിലുള്ള കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ഗായകൻ അലോഷി ആലപിച്ച സംഗീത പരിപാടിയിലായിരുന്നു സിപിഎമ്മിന്‍റെ വിപ്ലവ ഗാനങ്ങൾ പാടിയത്.
പിന്നാലെ ഇത് വലിയ വിവാദങ്ങൾക്ക് ഇടയായിരുന്നു. സിപിഎം ഡിവൈഎഫ്ഐ കൊടികളുടെയും തെരഞ്ഞടെുപ്പ് ചിഹ്നങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു വിപ്ലവ ഗാനങ്ങൾ ആലപിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചെന്നായിരുന്നു വിമർശനം.