കേരള ഹൈക്കോടതിfile
Kerala
നിലയ്ക്കൽ-പമ്പ സർവീസിൽ കണ്ടക്‌ടർ വേണം: ഹൈക്കോടതി
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ജി. ഗിരീഷും അടങ്ങിയ ദേവസ്വം ബെഞ്ചിന്‍റേതാണ് ഉത്തരവ്
കൊച്ചി: ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ നിലയ്ക്കൽ-പമ്പ ഷട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ കണ്ടക്‌ടർമാർ വേണമെന്ന് ഹൈക്കോടതി. കണ്ടക്‌ടർ ഇല്ലാതെ സർവീസ് നടത്തുന്നത് ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ജി. ഗിരീഷും അടങ്ങിയ ദേവസ്വം ബെഞ്ചിന്‍റെ ഉത്തരവ്.
കഴിഞ്ഞ വർഷങ്ങളിൽ കണ്ടക്‌ടർ ഇല്ലാത്തതിനാൽ തന്നെ ക്യൂ പാലിച്ച് ടിക്കറ്റെടുത്തേ ബസിൽ കയറാൻ സാധിച്ചിരുന്നുള്ളൂ. ഇത് തിക്കിനും തിരക്കിനും കാരണമായിരുന്നു. പമ്പയിൽ ത്രിവേണി ജംഗ്ഷനിൽ ബസ് ഷെൽട്ടർ നിർമിക്കാനും നിലയ്ക്കൽ മുതൽ പമ്പ വരെ വാട്ടർ അതോറിറ്റി കുഴിച്ച കുഴികൾ നികത്താനും കോടതി നിർദേശം നൽകി.