

വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യതയ്ക്ക് സ്റ്റേ
കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിയിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവർ ഉൾപ്പെടെ നാല് എസ്എൻഡിപി യോഗം ഡയറക്ടർമാരെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സംഭവത്തിൽ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് നടപടി.
വെള്ളാപ്പള്ളി നടേശന് പുറമേ, പ്രസിഡന്‍റ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയ്ക്കണ്ടി സന്തോഷ് എന്നിവരുടെ അയോഗ്യതയ്ക്കാണ് സ്റ്റേ. അപ്പീലിൽ എതിർകക്ഷികൾക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നോട്ടിസ് അയച്ചു. അപ്പീലുകൾ അന്തിമ വാദത്തിനായി ജൂണിൽ പരിഗണിക്കും. മാർച്ച് 12ലെ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധി മറികടന്നുള്ളതുമാണെന്ന് ആരോപിച്ചാണ് വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും അപ്പീൽ നൽകിയത്.
കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നും അപ്പീലിലെ വാദം. യോഗത്തിന്റെ വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്. ഡയറക്ടർ ഐഡന്‍റിഫിക്കേഷൻ നമ്പറിൽ സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. ഇതിന്‍റെ പേരിൽ ഡയറക്ടർമാരെ അയോഗ്യരാക്കിയത് നിയമവിരുദ്ധമാണെന്നും അപ്പീലിൽ പറഞ്ഞിരുന്നു.