

ദേവസ്വംബോർഡിനെതിരേ ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണക്കടത്ത് കേസിൽ ദേവസ്വം ബോർഡിനെതിരേ വിമർശനവുമായി ഹൈക്കോടതി. എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിനെന്നും ദേവസ്വംബോർഡിന് എന്താണ് പണിയെന്നും കോടതി ചോദിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യഹർജികളിൽ വാദം തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ ചോദ്യം. പ്രോ സിക്യൂഷന്‍റെ വാദത്തിനിടെയാണ് ഹൈക്കോടതി ദേവസ്വം ബോർഡിനെതിരേ വിമർശനം ഉന്നയിച്ചത്. ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതിൽ, കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പം എന്നിവ അടക്കമുള്ളവയിൽ സ്വർണം പൂശുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റിയെയാണ് ഏൽപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പരാമർശം.
ഗോവർധന്‍റെ ജാമ്യ ഹർജിയിലാണ് വാദം കേട്ടത്.
ശബരിമലയിലെ പല ആവശ്യങ്ങൾക്കായി 1.40 കോടിയോളം രൂപ ചെലവഴിച്ചതായി ഗോവർധൻ കോടതിയിൽ പറഞ്ഞു. ഇപ്പോൾ 25 ദിവസമായി ജയിലിൽ കിടക്കുകയാണ്. എന്നാൽ എസ്ഐടി എതിർപ്പ് ഉന്നയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയും, പങ്കജ് ഭണ്ഡാരിയും ഗോവർധനും സ്വർണ കേസിൽ പ്രധാന പങ്കുണ്ടെന്ന് എസ്ഐടി കോടതിയിൽ വ്യക്തമാക്കി. ശബരിമല ശ്രീകോവിലിന്‍റെ വാതിൽ 35 ലക്ഷം രൂപ ചെലവഴിച്ച് പണിതു കൊടുത്തെന്നും, കോവിലിന്‍റെ മുന്നിലെ ഹുണ്ടിക നിർമ്മിച്ച് കൊടുത്തത് താനാണെന്നും ഗോവർധൻ കോടതിയെ അറിയിച്ചു. അയ്യപ്പന്‍റെ തികഞ്ഞ ഭക്തനായ തന്നെ കേസിൽ കുടുക്കിയതാണെന്നും ഗോവർധൻ കോടതിയിൽ പറഞ്ഞു.