

നാലുവർഷമായിട്ട് എന്തു ചെയ്തു? കരുവന്നൂർ കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
file image
കൊച്ചി: കരുവന്നൂർ ബാങ്ക് ക്രമക്കേട് കേസിൽ പൊലീസ് അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി. നാലു വർഷം പിന്നിട്ടിട്ടും കേസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് കാട്ടിയാണ് വിമർശനം. ഇങ്ങനെ പോയാൽ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്നും കോടതി പറഞ്ഞു.
ആളുകളെ കൊള്ളയടിച്ച സംഭവമല്ലെ ഇത്, എന്നിട്ടും നടപടിയെടുക്കാൻ വൈകുന്നത് എന്തുകൊണ്ടാണ്? ഇഡി വളരെ കൃത്യമായി അന്വേഷണം നടത്തുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇങ്ങനെ പോയാൽ കേസ് സിബിഐക്ക് വിടേണ്ടി വരുമെന്നും വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇഡി കൊണ്ടു പോയതിനാലാണ് അന്വേഷണം പൂർത്തിയാക്കാനാവാത്തതെന്നാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചത്. എന്തിനാണ് അന്വേഷണത്തിന് ഒറിജിനൽ രേഖകൾ തന്നെ വേണമെന്ന് സർക്കാർ വാശിപിടിക്കുന്നതെന്ന് കോടതി ചോദിച്ചു. അന്വേഷണം വൈകിപ്പിക്കുന്നതിൽ വിചിത്രമായ വാദമാണ് സംസ്ഥാനം ഉന്നയിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാന പൊലീസ് അന്വേഷണം വൈകുന്നതിനെതിരായ ഹർജിയാണ് ഹൈക്കോടതി പരിഗണനയിലുള്ളത്.