
"സ്വർണപ്പാളിയിൽ ക്രമക്കേട് നടന്നെന്ന് വ്യക്തം''; വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
ശബരിമല ദ്വാര പാലക ശിൽപ്പം - file image
കൊച്ചി: ശബരിമല സ്വർണപ്പാളിയിൽ തിരുമറി നടന്നെന്ന് സ്ഥിരീകരണമായതായി ഹൈക്കോടതി. വിജിലൻസ് കണ്ടെത്തലുകളിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നാവശ്യപ്പെട്ട കോടതി സംസ്ഥാന പൊലീസ് മേധാവിയെ കേസിൽ കക്ഷി ചേർത്തു.
ദേവസ്വം വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് കോടതിയുടെ നടപടി. കേസിൽ ഒന്നരമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണത്തിന്‍റെ പുരോഗതി അറിയിക്കണമെന്നും കോടതി നിർദേശമുണ്ട്.
ശബരിമലയിൽ നിന്നും നഷ്ടമായത് 475 ഗ്രാം സ്വർണമാണ്. ഇത് ദേവസ്വം കമ്മിഷറുടെ നിർദേശ പ്രകാരമാണ് സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നത്. എന്നാൽ മഹസറിൽ രേഖപ്പെടുത്തിയത് ചെമ്പുപാളിയെന്നാണ്. തുടർന്ന് ശിൽപ്പം സ്മാർട്ട് ക്രിയേഷൻസിലെത്തിച്ചപ്പോൾ ഇത് മാറ്റാൻ ഉണ്ണികൃഷ്ണൻ പോറ്റി നിർദേശം നൽകുകയായിരുന്നു. തുടർന്ന് സമാർട്ട് ക്രിയേറ്റൻസ് സ്വർണം പോറ്റിക്ക് കൈമാറിയെങ്കിലും ഇത് പോറ്റി ദേവസ്വം ബോർഡിന് നൽകിയില്ലെന്ന് വ്യക്തമായതായി കോടതി പറഞ്ഞു.
കേസിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും മാധ്യമങ്ങൾ സയമനം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചില മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിടുണ്ട്. അത് ശരിയായ നടപടിയല്ല. സത്യം പുറത്തു വരും വരെ കാത്തിരി്കകാനും കോടതി ആവശ്യപ്പെട്ടു.