

കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ സമരത്തിലേക്ക്.
കൊച്ചി: ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിച്ച് പാചക വാതകം ഹോട്ടലുകൾക്കും ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ശക്തമായ സമര പരിപാടികൾ നടത്താൻ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യാൻ എണ്ണക്കമ്പനികൾക്ക് നിർദേശം ലഭിച്ചിട്ടും മുൻഗണനാ പട്ടികയിൽ ഹോട്ടലുകളെ ഉൾപ്പെടുത്താത്തിനാൽ ഹോട്ടലുകൾക്ക് സിലിണ്ടറുകൾ വിതരണം ചെയ്യുന്നില്ല. പ്രൈവറ്റ് കമ്പനികൾ അവസരം മുതലാക്കി ഗ്യാസിന് വില കൂട്ടി. ഒരുവിധത്തിലും പിടിച്ചു നിൽക്കാനാവാതെ ഹോട്ടലുകൾ അടഞ്ഞുപോകുന്നു.
ലക്ഷക്കണക്കിനാളുകളെ നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ നിസംഗത പുലർത്തുകയാണ്.
ഹോട്ടലുകളെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് 19ന് എണ്ണക്കമ്പനികളുടെ ബോട്ടിലിങ് പ്ലാന്‍റുകളിലേക്ക് മാർച്ച് നടത്തും. 23ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്തും- പ്രസിഡന്‍റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും അറിയിച്ചു.