ജോസ് ഫ്രാങ്ക്ളിൻ
വീട്ടമ്മയുടെ ആത്മഹത്യ: ജോസ് ഫ്രാങ്ക്ളിൻ ലൈംഗികമായി പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെതിരെയുളള ആത്മഹത്യ കുറിപ്പ് പുറത്ത്. ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുളളത്. ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കുറിപ്പിലുളളത്. രണ്ടു കുറിപ്പുകളാണ് മരണ സമയത്ത് മക്കൾക്കായി വീട്ടമ്മ എഴുതി വച്ചത്. മകന് എഴുതിയ കുറിപ്പിലാണ് താൻ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചു പറയുന്നത്.
മോനേ ഞാൻ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞാണ് വീട്ടമ്മ കുറിപ്പ് എഴുതിയത്. ജോസ് ഫ്രാങ്ക്ളിൻ തന്നെ ജീവിക്കാൻ അനുവദിക്കില്ല. കടം തീർക്കാൻ ഒരു സബ്സിഡിയറി ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് വീട്ടമ്മ ബില്ലുകൾ കൊടുക്കാൻ ഓഫിസിൽ പോയത്.
തുടർന്ന് വീട്ടമ്മയുടെ കൈ പിടിച്ച് ഇഷ്ടമാണെന്നും കൂടെ നിൽക്കണമെന്നും, വിളിക്കുമ്പോൾ എല്ലാം ചെല്ലണമെന്നും, ആഴ്ചയിലൊരിക്കൽ എവിടെയെങ്കിലും കാണണമെന്നും ജോസ് ഫ്രാങ്ക്ളിൻ പറഞ്ഞുവെന്നാണ് കുറിപ്പിലുള്ളത്.
ലോണിന്‍റെ കാര്യം ആയതു കൊണ്ട് താൻ ഒന്നും പറഞ്ഞില്ല. ജോസ് ഫ്രാങ്ക്ളിൻ വിളിക്കുമ്പോൾ അതുകൊണ്ടാണ് മകനെ കൊണ്ടു പോകാതെയിരുന്നതെന്നും. ഭര്‍ത്താവില്ല എന്നു കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ, തനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട. അവന്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല, ഞാന്‍ പോകുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.