

ഭാര്യയുമായുള്ള പ്രകൃതിവിരുദ്ധ ലൈംഗികബന്ധം ബലാത്സംഗം അല്ല, ഭർത്താവിനെതിരേ കേസെടുക്കാനാവില്ലെന്ന് കോടതി
ഭോപ്പാൽ: ഭാര്യയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണത്തിൽ ഭർത്താവിനെതിരേ കേസെടുക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജി കോടതി ഭാഗീകമായി അംഗീകരിച്ചു. വിവാഹത്തിൽ സമ്മതത്തിന് നിയമപരമായി പ്രധാന്യമില്ലെന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതി നടപടി.
പ്രായപൂർത്തിയായ ഭാര്യയ്ക്കൊപ്പമുള്ള എത് തരത്തിലുള്ള ലൈംഗിക ബന്ധവും ബലാത്സംഗമായി കണക്കാക്കാനാവില്ല. പ്രകൃതിവിരുദ്ധമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പോലും ഇരുവരും ഭാര്യാ ഭർത്താക്കന്മാരായി ഇരിക്കുന്നതിനാൽ കുറ്റമായി കണക്കാക്കാൻ അവില്ലെന്നും ജസ്റ്റിസ് മിലിന്ദ് രമേഷ് പഡ്കെയുടെ ബെഞ്ച് വ്യക്തമാക്കി. ഭർത്താവിന് എതിരേ ചുമത്തിയ ബലാത്സംഗ കുറ്റം ഒഴിവാക്കാൻ കോടതി ആവശ്യപ്പെട്ടു.
ക്രൂരത, പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ, സ്വമേധയാ പരുക്കേൽപ്പിക്കൽ, അശ്ലീല പ്രവൃത്തികൾ, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരം ഫയൽ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അതിനിടെ ഭർത്താവിനെതിരേ സ്ത്രീധന പീഡനത്തിനും കേസെടുത്തിട്ടുണ്ട്. നാല് ലക്ഷം രൂപയും സ്വർണാഭരണങ്ങളും വിവാഹ സമയത്ത് പെൺകുട്ടിക്ക് വീട്ടുകാർ നൽകിയിരുന്നു. ആറ് ലക്ഷം രൂപ ആവശ്യപ്പെട്ട് പീഡിപ്പിച്ചു എന്നാണ് കേസ്. ഭർത്താവിനെതിരേ ചുമത്തിയ മറ്റ് കേസുകൾ നിലനിൽക്കും.