

നേറ്റിവിറ്റി കാർഡ് ഉൾപ്പെടെ അഞ്ച് ബില്ലുകൾ പാസാക്കി നിയമസഭ
തിരുവനന്തപുരം: നേറ്റിവിറ്റികാർഡ് ബിൽ ഉൾപ്പെടെ അഞ്ചുബില്ലുകൾ നിയമസഭ പാസാക്കി. മന്ത്രി കെ.രാജനാണ് നേറ്റിവിറ്റി കാർഡ് ബിൽ അവതരിപ്പിച്ചത്.പൗരത്വ ഭേദഗതി നിയമവും അതിനു പിന്നാലെയെത്തിയ എസ്ഐആറും ജനങ്ങൾക്കിടയിൽ സൃഷ്ടിച്ച ആശങ്ക പരിഹരിക്കുന്നതിനു കൂടിയാണ് ബിൽ കൊണ്ടുവന്നത്. നിലവിൽ സർക്കാർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‍റെ മാതൃകയിൽ വ്യക്തിയുടെ 'കേരളീയത' തെളിയിക്കാനുള്ള നിയമപിൻബലമുള്ള രേഖയായിരിക്കും നേറ്റിവിറ്റി കാർഡ്.
ഒരാളുടെ കേരളീയത സാക്ഷ്യപ്പെടുത്താനും സർക്കാർ നൽകുന്ന സേവനങ്ങൾക്കും സാമൂഹികാവശ്യങ്ങൾക്കും ആധികാരികരേഖയായി 'കേരള നേറ്റിവിറ്റി കാർഡ്' ഉപയോഗിക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
ഇതിനു പുറമേ 2026ലെ അബ്കാരി (ഭേദഗതി) ബിൽ, 2026ലെ കേരള അഡ്വക്കേറ്റ് ക്ലർക്ക്‌സ് ക്ഷേമനിധി (ഭേദഗതി) ബിൽ, 2025ലെ കേരള പബ്ലിക് സർവിസ് കമ്മിഷൻ ബിൽ എന്നിവയുംധനകാര്യ ബില്ലുകളും നിയമസഭ പാസാക്കി.