
തിരുവന്തപുരം: പനയംപാടത്ത് നടന്ന വാഹനാപകടത്തിൽ നാല് വിദ്യാർഥിനികൾ മരിച്ച സംഭവ സ്ഥലത്ത് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ കഴിഞ്ഞ ദിവസം എത്തിയത് ഔദ്യോഗിക വാഹനം സ്വന്തമായി ഓടിച്ചാണ്. അപകടം നടന്ന സ്ഥലത്തിന്‍റെ ശാസ്ത്രീയ വശങ്ങൾ പരിശോധിക്കാനും റോഡിന്‍റെ ഗ്രിപ്പ് എത്രത്തോളമുണ്ടെന്ന് നേരിട്ട് മനസിലാക്കാനുമാണ് വാഹനം ഓടിച്ചുനോക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. വാഹനത്തിൽ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
''മറ്റൊരാൾ അന്വേഷിച്ചു റിപ്പോർട്ട് തരുന്നതിലും നല്ലതാണ് സ്വയം മനസിലാക്കുന്നത്. അതാകുമ്പോൾ സമയവും ലാഭിക്കാം. പെട്ടെന്ന് പ്രായോഗിക നടപടികളിലേക്ക് കടക്കാം. അതുകൊണ്ടാണ് ഔദ്യോഗിക വാഹനത്തിലെ ഡ്രൈവറായ ശാന്തൻ ഇല്ലാതെ തന്നെ ഡ്രൈവ് ചെയ്തത്'', മന്ത്രി വ്യക്തമാക്കി.
റോഡ് നിർമാണം അശാസ്ത്രീയമാണെന്ന കാര്യം മനസിലായതായി മന്ത്രി വ്യക്തമാക്കി. റോഡിന്‍റെ വീതി ശാസ്ത്രീയമായി പരിശോധിച്ചു സ്ഥിരം ഡിവൈഡറുകൾ പണിയും. റോഡപകടം കൂടാൻ അശ്രദ്ധമായ ഡ്രൈവിങ് കാരണമാണ്.
നിയമ ലംഘനങ്ങൾ പിടികൂടാൻ പരിശോധന ശക്തമാക്കും. കെഎസ്ആർടിസി ബസിനും നിയമലംഘനത്തിൽ പങ്കുണ്ട്. കെഎസ്ആർടിസി ബസുകളിൽ സിഫ്റ്റ് ബസുകളാണ് കൂടുതൽ അപകടം ഉണ്ടാകുന്നത്. സിഫ്റ്റ് ബസുകളിലെ ഡ്രൈവർമാർക്ക് പരിശീലനം നൽകും. പരിശീലനത്തിന് വഴങ്ങാത്തവരെ ഒഴിവാക്കും.