

മേഘ
പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ കുറ്റാരോപിതനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് ഒളിവിൽ. അന്വേഷണവുമായി ബന്ധപ്പെട്ട് സുകാന്തിന്‍റെ മലപ്പുറത്തെ വീട്ടിലെത്തിയപ്പോഴാണ് യുവാവ് ഒളിവിലാണെന്ന വിവരം പൊലീസിന് ലഭിച്ചത്.
മേഘയുടെ മരണവുമായി ബന്ധപ്പെട്ട് സുകാന്തിനെ മൂന്ന് ദിവസത്തെക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് യുവാവിനെ വിട്ടയക്കുകയായിരുന്നു.
ഇതിനിടെയാണ് യുവാവ് ഒളിവിൽ പോയത്. ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലേക്കാണ് മകളെ സുഹൃത്ത് എത്തിച്ചതെന്നാണ് മേഘയുടെ അച്ഛൻ പറഞ്ഞത്. കിട്ടുന്ന പണം മുഴുവൻ സുഹൃത്തിന് നൽകിയിരുന്നു.
സുകാന്തിന് മറ്റ് ബന്ധങ്ങൾ ഉളളതായി സുഹൃത്തുകൾ ഐബിയിൽ അറിയിച്ചിട്ടുണ്ട്. ഐബിയും പൊലീസും ശക്തമായ നടപടിയെടുക്കണമെന്നും സുകാന്തിനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്നും അച്ഛൻ പറഞ്ഞു.
മരിക്കുന്ന സമയത്ത് മേഘ അവസാനമായി സംസാരിച്ചത് സുഹൃത്തിനോടാണെന്നും ഇത് അന്വേഷണം പൂർത്തിയാക്കുമ്പോൾ വ്യക്തമാകുമെന്നും അച്ഛൻ പറഞ്ഞു. ഒളിവിൽ പോയ യുവാവിനായുളള അന്വേഷണം പൊലീസ് ആരംഭിച്ചിരിക്കുകയാണ്.