

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണം നേരിടുന്ന, പെൺകുട്ടിയുടെ സഹപ്രവർത്തകനായിരുന്ന സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പെൺകുട്ടി മരിച്ചതിന്‍റെ തൊട്ടടുത്ത ദിവസം മുതൽ ഇയാൾ ഒളിവിലായിരുന്നു. ഇയാളെ ബുധനാഴ്ച കേസില്‍ പ്രതി ചേർത്തിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്താനാണ് നീക്കം.
ഇയാൾക്കെതിരേ നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കി. ഇതിനു പിന്നാലെയാണ് സുകാന്ത് വ്യാഴാഴ്ച ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്.
അതേസമയം, പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കുടുംബം ആരോപിച്ചു. ഇതു സംബന്ധിച്ച തെളിവുകൾ പെൺകുട്ടിയുടെ പിതാവ് പൊലീസിനു കൈമാറി. ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടി ചികിത്സ തേടിയത് അടക്കമുള്ള രേഖകളാണ് പൊലീസിനു കൈമാറിയിരിക്കുന്നത്. പെൺകുട്ടിയുടെ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും കൈമാറിയിട്ടുണ്ട്.
മാർച്ച് 24നാണ് 22കാരിയായ പെൺകുട്ടി ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന പെൺകുട്ടി ട്രെയിൻ കണ്ടതോടെ പാളത്തിലേക്ക് തല വച്ച് കിടക്കുകയായിരുന്നുവെന്ന് ലോകോ പൈലറ്റ് മൊഴി നൽകിയിട്ടുണ്ട്.
പെൺകുട്ടി അവസാനമായി വിളിച്ചത് സഹപ്രവർത്തകനായ സുകാന്തിനെയാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ കുട്ടിയെ സാമ്പത്തിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾക്കെതിരേ ലൈംഗികാതിക്രമക്കേസും രജിസ്റ്റർ ചെയ്തത്.