

പ്രതി സുകാന്ത്
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സുകാന്തിനെതിരെ കേസെടുത്തത്. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. എന്നാൽ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ സുകാന്തിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
തിരുവനന്തപുരം പേട്ട പൊലീസാണ് സുകാന്തിനെതിരെ കേസെടുത്തത്. മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകൾ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് കുടുംബത്തിന്‍റെ പരാതി.
എന്നാൽ സുകാന്ത് കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ട്. യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തിയാണ് സുകാന്ത് ഹർജി നൽകിയിരിക്കുന്നത്. തങ്ങൾ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നവരാണെന്നും, വീട്ടുകാർ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തതാണെന്നും സുകാന്ത് കോടതിയിൽ നൽകിയ ഹർജിയിലുണ്ട്.
വീട്ടുകാർ കല്യാണത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ജ്യോത്സ്യനുമായി അഭിപ്രായം തേടിയ യുവതിയുടെ വീട്ടുകാർ സുകാന്തുമായുളള ബന്ധം തുടരുന്നതിനെ രൂക്ഷമായി എത്തിർത്തിരുന്നുവെന്നും സുകാന്ത് പറഞ്ഞിരിക്കുന്നത്. വൈകാരികമായും മാനസികമായും ഏറെ അടുപ്പത്തിലായിരുന്നു തങ്ങളെന്നാണ് സുകാന്ത് അവകാശപ്പെടുന്നത്. എന്നാൽ സുകാന്തിന്‍റെ വാദം തളളി യുവതിയുടെ പിതാവ് രംഗത്തെത്തിയിരിന്നു.
വീട്ടുകാരുടെ എതിർപ്പിൽ പെൺകുട്ടി നിരാശയിലായിരുന്നു എന്നാണ് സുകാന്ത് പറഞ്ഞിരുന്നത്. എന്നാൽ, ബന്ധം തുടരാൻ തീരുമാനിച്ച് ഇരുവരും നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് വീടെടുത്ത് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിരുന്നുവെന്നും സുകാന്ത് ഹർജിയിൽ പറഞ്ഞിരുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്തതാണെങ്കിൽ അതിന്‍റെ കാരണം മാതാപിതാക്കളുടെ സമ്മർദവും വിഷമവുമാണെന്നും സുകാന്ത് ആരോപിക്കുകയും ചെയ്തിട്ടുണ്ട്.