
പ്രതി സുകാന്ത്
കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. സുകാന്തിന് ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. മാനസികമായും സാമ്പത്തികമായും പ്രതി യുവതിയെ ചൂഷണം ചെയ്തെന്നും ഹൈക്കോടതി.
ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് ചാറ്റുകൾ തെളിവുകളായിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെ ചില ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുപോയതിൽ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചു. ജാമ്യം നിഷേധിച്ചതോടെ ഇനി കീഴടങ്ങുക മാത്രമാണ് സുകാന്തിനു മുന്നിലെ വഴിയെന്നും കോടതി.
സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെട്ടതായും, മരിക്കുന്ന തീയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും തെളിയിക്കുന്ന ചാറ്റിന്‍റെ വിവരങ്ങളാണ് പെലീസിനു ലഭിച്ചിരുന്നത്.
ഫെബ്രുവരി ഒൻപതിന് ടെലിഗ്രാമിലൂടെ ഇരുവരും നടത്തിയ ചാറ്റിന്‍റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. സുകാന്ത് ചാറ്റ് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും പൊലീസിന് ഇതു വീണ്ടെടുക്കാനായി.