
ഇടുക്കി: കാട്ടാനശല്ല്യത്തിനെതിരെ രൂക്ഷപ്രതികരണവുമായി ഇടുക്കി ജില്ലാ ഡി.സി.സി പ്രസിഡന്‍റ് സി പി മാത്യൂ. കാട്ടാന ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചിട്ടുള്ളത് ഇടുക്കിയിൽ ആണ്. അക്രമകാരികളായ കാട്ടാനകളുടെ തിരുനെറ്റിക്ക് വെടിവെയ്ക്കാൻ അറിയാവുന്ന സുഹൃത്തുക്കളെ ഞങ്ങൾക്കറിയാം. വേണ്ടി വന്നാൽ അവരെ വരുത്തിച്ച് നാട്ടിലിറങ്ങുന്ന ഇത്തരം അക്രമകാരികളെ വെടി വെച്ച് കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പേരുടെ ജീവൻ പോയിട്ടും കാട്ടാന ആക്രമണത്തിനെതിരെ സർക്കാരിന്‍റെ ഭാഗത്തുനിന്ന് വേണ്ട നടപടികളൊന്നും സ്വീകരിക്കുന്നില്ല. വെറുതെയുള്ള ചർച്ചയല്ല ഇവിടെ ആവശ്യം ശക്തമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ കാട്ടാന ശല്ല്യത്തിനെതിരെ പൂപ്പാറയിൽ ഇടുക്കി ജില്ലാ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ നടത്തുന്ന നിരാഹാര സമരവേദിയിലെത്തിയപ്പോഴായിരുന്നു സി പി മാത്യുവിന്‍റെ വിവാദ പരാമർശം. ഡി സി സിയുടെ നേതൃത്വത്തിൽ കൂടിയാണ് സമരം നടക്കുന്നത്.