വലുപ്പത്തിൽ പാലക്കാടിനെ പിന്നിലാക്കി ഇടുക്കി ഒന്നാമത്
കൊച്ചി: സംസ്ഥാന ജില്ലകളുടെ വലുപ്പത്തിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇടുക്കി. ഒന്നാം സ്ഥാനത്തായിരുന്ന പാലക്കാടിനെ പിന്നിലാക്കിയാണ് ഇടുക്കി ഒന്നാമതെത്തിയത്. പുതിയ മാറ്റം സെപ്റ്റംബർ 5 ലെ സർക്കാർ വിജ്ഞാപന പ്രകാരം നിലവിൽ വന്നു. 8 ന് സർക്കാർ ഗസറ്റിലും ഇത് ഉൾപ്പെടുത്തി.
ഇടുക്കി ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയുടെയും റവന്യു രേഖകളിൽ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്‍റേയും ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജിന്‍റേയും ഭാഗമായിരുന്ന 12718.5095 ഹെക്‌ടർ ഭൂമി ഭരണ സൗകര്യത്തിനായി ഇടമലക്കുടി വില്ലേജിന്‍റെ ഭാഗമാക്കിയതോടെയാണ് ഇടുക്കി പട്ടികയിൽ ഒന്നാമതെത്തിയത്.
ഇതോടെ ഇടുക്കിയുടെ ആകെ വിസ്തീർണം 4358 നിന്നും 4612 ചതുരശ്ര കിലോമീറ്ററിലേക്ക് എത്തി. നിലവിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന പാലക്കാടിന്‍റെ വിസ്തീർണം 4482 ചതുരശ്ര കിലോമീറ്ററാണ്.
ഇത്രയും സ്ഥലം ഇടുക്കിക്ക് വിട്ടു നൽകിയതോടെ നാലാം സ്ഥാനത്തായിരുന്ന എറണാകുളം അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അഞ്ചാം സ്ഥാനത്തായിരുന്ന തൃശൂർ നാലാം സ്ഥാനത്തും എത്തി. മലപ്പുറമാണ് മൂന്നാമത്തെ വലിയ ജില്ല. 1997 ന് മുൻപ് ഇടുക്കി തന്നെയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല. എന്നാൽ 1997 ജനുവരി 1ന് ദേവികുളം താലൂക്കിൽനിന്നു കുട്ടമ്പുഴ വില്ലേജ് അപ്പാടെ എറണാകുളത്തെ കോതമംഗലം താലൂക്കിലേക്കു ചേർത്തതോടെ ഇടുക്കി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.