കോട്ടയം: യുഡിഎഫ് തോറ്റാല്‍ ഉത്തരവാദിത്തം അതിന്‍റെ ഉത്തരവാദിത്തം യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്കായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളോട് ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാചകവാതകത്തിന്‍റെയും പെട്രോളിന്‍റെയും വില കുറയ്ക്കുന്നതിലും 15 ലക്ഷം അക്കൗണ്ടില്‍ നല്‍കുന്നതിലും കര്‍ഷകന്‍റെ വരുമാനം ഇരട്ടിയാക്കുന്നതിലും തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതും സംബന്ധിച്ച ഗ്യാരണ്ടികളൊന്നും പത്ത് വര്‍ഷം കേന്ദ്രം ഭരിച്ച ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയില്ല. മോദിയുടെ ഗ്യാരണ്ടിയെന്ന വാക്കിന് ചാക്കിന്‍റെ വില പോലുമില്ല. അതുകൊണ്ടാണ് ഭരണനേട്ടം പറയാതെ വിദ്വേഷ പ്രചരണം മാത്രം നടത്തുന്നത്.
പൗരത്വ നിയമത്തെക്കുറിച്ചും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 37 ദിവസവും പ്രചരണം നടത്തിയത്. അതിനൊക്കെ യുഡിഎഫ് ചുട്ട മറുപടി നല്‍കിയിട്ടുണ്ട്. പച്ചക്കള്ളവും നട്ടാല്‍ക്കുരുക്കാത്ത നുണയുമാണ് മുഖ്യമന്ത്രി എല്ലാ ദിവസവും പറഞ്ഞത്. പൗരത്വ പ്രക്ഷോഭത്തിന് എതിരായ കോസുകള്‍ പിന്‍വലിക്കാന്‍ തയാറാകാത്തതും ബിജെപിയെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ്. സര്‍ക്കാരിനെരായ ജനരേഷം മറയ്ക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി നുണ ആവര്‍ത്തിച്ചത്.
ഒരു കോടി പാവങ്ങള്‍ക്ക് ഏഴ് മാസമായി പെന്‍ഷന്‍ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും മാവേലി സ്റ്റോറുകളില്‍ സാധനങ്ങളുമില്ല. സ്വകാര്യ ആശുപത്രികള്‍ കാരുണ്യ കാര്‍ഡ് സ്വീകരിക്കുന്നില്ല. 16,000 കോടിയാണ് കരാറുകാര്‍ക്ക് നല്‍കാനുള്ളത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ളത് 40,000 കോടി. ഖജനാവില്‍ പൂച്ച പ്രസവിച്ച് കിടക്കുന്ന സ്ഥിതിയാണ്. കരുവന്നൂരില്‍ പാവങ്ങളുടെ 300 കോടിയാണ് തട്ടിയെടുത്തത്. എത്രയോ പേര്‍ ആത്മഹത്യ ചെയ്തു. 300 കോടി സിപിഎം കൊള്ളയടിച്ച് വ്യാജ അക്കൗണ്ടില്‍ ഇട്ടിരിക്കുമ്പോഴാണ് അവിടെ എല്ലാം നോര്‍മല്‍ ആണെന്ന് മുഖ്യമന്ത്രി പറയുന്നത്. പാര്‍ട്ടിക്കാര്‍ക്ക് എന്ത് വൃത്തികേട് കാണിക്കാനും അനുവാദം നല്‍കുന്ന സംവിധാനമായി ഭരണകൂടം മാറി.
സിപിഎം ബിജെപിയുമായി ബാന്ധവത്തിലാണ്. ഗുജറാത്ത് ബിജെപി തൂത്ത് വാരുമെന്നും കോണ്‍ഗ്രസ് 100 സീറ്റ് തികയ്ക്കില്ലെന്നും പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്. 18 സീറ്റില്‍ മത്സരിക്കുന്ന സിപിഎം പ്രകടനപത്രിക ഇറക്കിയത് തന്നെ കബളിപ്പിക്കലാണ്. ബിജെപി സ്ഥാനാർഥികള്‍ മിടുമിടുക്കന്‍മാരാണെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവിരുദ്ധ വികാരത്തിനൊപ്പം യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ബദല്‍ നിർദേശങ്ങളും തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് സഹായകമാകും. ഇരുപതില്‍ ഇരുപതും സീറ്റിലും യുഡിഎഫ് ചരിത്ര വിജയം നേടുമെന്നാണ് വിലയിരുത്തല്‍