
കാനഡ: ഇന്ത്യയിൽ നിന്നുള്ള എഴുന്നൂറോളം വിദ്യാർഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണിയിലെന്ന് റിപ്പോർട്ടുകൾ. കാനഡയിലെ വിവിധ കോളെജുകളിൽ അഡ്മിഷൻ ലഭിക്കുന്നതിനായി നൽകിയ ഓഫർ ലെറ്ററുകൾ വ്യാജമാണെന്നായിരുന്ന് കാട്ടിയാണ് വിദ്യാർഥികളെ നാടുകടത്താൻ ഒരുങ്ങുന്നത്. കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽ നിന്നുമാണ് വിദ്യാർഥികൾക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ജലന്ധർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എജ്യുക്കേഷൻ മൈഗ്രേഷൻ സർവീസ് വഴിയാണ് ഈ വിദ്യാർഥികൾ സ്റ്റുഡന്‍റ് വീസയ്ക്ക് അപേക്ഷിച്ചിരുന്നത്. ഒരു വിദ്യർഥിയിൽനിന്ന് അഡ്മിഷൻ ഫീസ് അടക്കം 16 ലക്ഷം രൂപയാണ് ഈടാക്കിയതെന്നാണ് വിവരം. ഇതിൽ വിമാന ടിക്കറ്റും സെക്യൂരിറ്റി ഡിപോസിറ്റും ഉൾപ്പെട്ടിട്ടില്ലെന്നാണ് വിവരം.
2018-19 വർഷങ്ങളിലാണ് ഇവർ കാനഡയിലേക്ക് പോയത്. ഇപ്പോൾ പിആറിനായി അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തു വരുന്നത്. പി ആറിനായി അഡ്മിഷൻ ഓഫർ ലെറ്റർ സൂക്ഷ്മ പരശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പഠനം പൂർത്തിയായി ജോലിക്കു കയറിയവരാണ് ഇവരിൽ പലരും. കാനഡയിൽ ഇത്തമൊരു തട്ടിപ്പ് ഇതാദ്യമായാണെന്നാണ് വിവരം.