

file image
തിരുവനന്തപുരം: ഇൻഡിഗോ പ്രതിസന്ധിയിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇ.പി. ജയരാജൻ. ഇൻഡിഗോ വിമാനകമ്പനി നേർവഴിക്ക് പ്രവർത്തിക്കുന്ന സ്ഥാപനമല്ലെന്നും ഇനിയെങ്കിലും നന്നാവൂ എന്നും ഇപി പ്രതികരിച്ചു. കമ്പനിയെ താൻ പ്രാകിയിട്ടുണ്ട്. അത് ഫലിച്ചോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്ന് കോൺഗ്രസിന്‍റെ ഡൽഹിയിലെ നേതാക്കൾ ഇൻഡിഗോയുമായി സംസാരിച്ചാണ് തനിക്കെതിരായി ഉപരോധം ഏർപ്പെടുത്തിയത്. അന്നേ അറിയാമായിരുന്നു, മാനേജ്മെന്‍റ് പ്രവർത്തിക്കുന്നത് നല്ല രീതിക്കല്ല എന്നത്. അന്ന് താൻ പറഞ്ഞതെല്ലാം ശരിയായിരുന്നു, അംഗീകൃത നിരക്കിലും കൂടുതലാണ് ഇൻഡിഗോ വാങ്ങുന്നത്. ഇൻഡിഗോ മാനേജ്മെന്‍റിനെപറ്റി എല്ലാവർക്കും മനസിലായല്ലോ എന്നും അദ്ദേഹം പറഞ്ഞു.
2022 ൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത് തടഞ്ഞതോടെയാണ് ഇ.പി. ജയരാജൻ യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തുടർന്നാണ് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത്.
മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി. ജയരാജൻ സീറ്റുകൾക്കിടയിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ട് ആഴ്ചത്തേക്കും തടഞ്ഞ ഇ.പി. ജയരാജന് 3 ആഴ്ചയും വിലക്കേർപ്പെടുത്തുകയായിരുന്നു. ഇതോടെ ഇൻഡിഗോ ബഹിഷ്ക്കരിക്കുന്നതായി ഇപി പ്രഖ്യാപിക്കുകയായിരുന്നു.