തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്വകാര്യ മെഡിക്കൽ കോളെജ് ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന കാന്‍റീനുകളിലും മറ്റ് ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന. 102 ഭക്ഷണ ശാലകളിലായാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന നടന്നത്. കാന്‍റീനുകളിലും വിദ്യാർത്ഥികൾക്കുള്ള മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നൽകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി.
പരിശോധനകളിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ കോളെജിലെ വിദ്യാർത്ഥികൾക്കുള്ള മെസ് വളരെ വൃത്തിഹീനമായി കണ്ടെത്തി. തുടർന്ന് മെസിന്‍റെ പ്രവർത്തനം നിർത്തി വയ്ക്കാന്‍ നിർദേശം നൽകി. കാന്‍റീന്‍, മെസ് തുടങ്ങിയ 22 സ്ഥാപനങ്ങൾക്ക് ഇതിനകം നോട്ടീസ് നൽകി. ഇതിൽ 7 സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുന്നതിനും നോട്ടീസ് നൽകി.
ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കണമെന്ന് നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തെ മെഡിക്കൽ കോളെജ് ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന ചില കാന്‍റീനുകളിലും വിദ്യാർത്ഥികൾക്കുള്ള മെസുകളിലും ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. കൂടുതൽ പരിശോധകൾക്കായി സാമ്പിളുകളും ശേഖരിച്ചു.