കൽപ്പറ്റ: ആൾക്കൂട്ടത്തിൽ വെച്ച് സിവിൽ പൊലീസ് ഓഫീസർക്ക് ഇൻസ്പെക്‌ടറുടെ മർദനമേറ്റതായി പരാതി. വൈത്തിരി ഇൻസ്പെക്‌ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ മർദിച്ചത്. വെള്ളിയാഴ്ച രാത്രി വൈത്തിരി കനറാ ബാങ്കിനു സമീപമായിരുന്നു സംഭവം. ഇതിന്‍റെ ദൃശങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി.
സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ ഇൻസ്പെക്‌ടർ അസഭ്യം പറയുന്നതും മർദിക്കുന്നതുമാണ് ദൃശങ്ങളിൽ. വൈത്തിരിയിൽ ഒരാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസുകാർ സ്ഥലത്തെത്തിയത്. പിന്നാലെ പ്രതിയെന്ന സംശയത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. അയാൾ യഥാർഥ്യ പ്രതിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ വാക്കേറ്റത്തിന് കാരണമായി. യൂണിഫോമിൽ അല്ലാത്തതിനാൽ സിവിൽ പൊലീസ് ഓഫിസർ വാഹനത്തിൽ നിന്ന് ഇറങ്ങിയിരുന്നില്ല. ഇതാണ് ഇൻസ്പെക്‌ടറെ ചൊടിപ്പിച്ചതെന്ന് പറയുന്നു. തുടർന്നാണ് അസഭ്യം പറഞ്ഞതും മർദിച്ചതും. സംഭവത്തിൽ പരാതിയില്ലെന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു