
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; സിനിമാ മേഖലയിലേക്കും അന്വേഷണം നീളും
ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ സിനിമാ മേഖലയിലേക്ക് അന്വേഷണം വ‍്യാപിപ്പിച്ച് എക്സൈസ്.
പ്രതികളുടെ മൊഴിയിലുള്ള രണ്ട് സിനിമാ താരങ്ങളുമായി ഇവർക്കുള്ള ബന്ധം അന്വേഷിക്കുമെന്നും വേണ്ടി വന്നാൽ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്സൈസ് പറഞ്ഞു.
കൂടുതൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എക്സൈസ്. കേസിൽ മുഖ‍്യ പ്രതിയായ ക്രിസ്റ്റീന എന്ന തസ്ലീമ സുൽത്താനും താരങ്ങളും തമ്മിലുള്ള ചാറ്റ് എക്സൈസിനു ലഭിച്ചിട്ടുണ്ട്.
മലയാളത്തിലെ രണ്ടു പ്രമുഖ താരങ്ങൾക്ക് ലഹരി കൈമാറിയെന്നായിരുന്നു പ്രതി നേരത്തെ എക്സൈസിന് നൽകിയ മൊഴി. ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചാണ് പ്രതികൾ ഇടപാട് നടത്തിയിരുന്നതെന്നാണ് എക്സൈസ് പറയുന്നത്.
ഒന്നര കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതി അടക്കം രണ്ടുപേരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലീമ സുൽത്താൻ, മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്.
നർക്കോട്ടിക്സ് സിഐ മഹേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മാരാരികുളത്തെ റിസോർട്ടിൽ നിന്നും ഇരുവരെയും പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു. തായ്‌ലൻഡിൽ നിന്നുമാണ് ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് വിവരം.