
കൊച്ചി: നടി ഹണി റോസിനെക്കുറിച്ച് അശ്ലീല അധിക്ഷേപം നടത്തി അറസ്റ്റിലായ ബോബി ചെമ്മണൂരിനെ കാണാൻ വിഐപികള്‍ ജയിലിൽ എത്തിയ സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരേ അന്വേഷണ റിപ്പോര്‍ട്ട്. കാക്കനാട് ജില്ലാ ജയിലില്‍ ബോബി ചെമ്മണൂര്‍ കഴിയുന്നതിനിടെയാണ് സംഭവം.
ജയില്‍ ഡിഐജിക്കും ജയില്‍ സൂപ്രണ്ടിനുമെതിരേ നടപടിയെടുക്കണമെന്ന് ജയില്‍ ആസ്ഥാന ഡിഐജി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയില്‍ മധ്യമേഖല ഡിഐജി പി. അജയകുമാറിനെതിരേയും ജയില്‍ സൂപ്രണ്ടിനെതിരേയും 20 ജയില്‍ ജീവനക്കാരാണ് മൊഴി നല്‍കിയത്. ഇവരെ സ്വാധീനിക്കാനുള്ള ശ്രമവും നടന്നതായാണ് സൂചന.
തൃശൂര്‍ സ്വദേശി ബാലചന്ദ്രൻ ഉള്‍പ്പെടെ മൂന്ന് വിഐപികള്‍ ബോബി ചെമ്മണൂരിനെ സന്ദര്‍ശിച്ചുവെന്നും രജിസ്റ്ററില്‍ അവര്‍ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ ഒരു മണിക്കൂറോളം ബോബി ചെമ്മണൂരുമായി സമയം ചെലവഴിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.