
കൊച്ചി: ഐടി ജോലിക്കാർക്ക് കേരളത്തിലും പ്രതിസന്ധി. കൊവിഡ് കാലത്ത് ഉയർന്ന ശമ്പളത്തോടെ ഐടി പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്ത പല കമ്പനികളും ഇപ്പോൾ സാമ്പത്തിയ മാന്ദ്യം നേരിടുന്നു. ചില കമ്പനികൾ കേരളത്തിൽ പ്രവർത്തനം അവസാനിപ്പിക്കാൻ ആലോചിക്കുന്നുണ്ട്.
പ്രമുഖ ഐടി കമ്പനിയായ മക്കിൻസി 250 ജീവനക്കാരോട് രാജി ആവശ്യപ്പെട്ടു. കമ്പനി കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കാൻ പോകുന്നു എന്നാണ് സൂചന. 6 മാസം ജീവനക്കാർക്ക് സമയം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ കേരളത്തിൽ മാത്രമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ടെക്നോപാർക്ക് ഫെയ്സ്–3 ൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ്.
1,000ത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കും. നിലവിൽ 70,000 പേരാണ് 480 കമ്പനികളിലായി ടെക്നോപാർക്കിൽ ജോലി ചെയ്യുന്നത്. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിന് നിയമ നടപടി സ്വീകരിക്കുമെന്ന് ടെക്നോപാർക്കിലെ ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രാജ്യാന്തര തലത്തിലും വൻകിട കമ്പനികളിൽ കൂട്ട പിരിച്ചുവിടൽ വ്യാപകമാണ്. യുഎസ് ടെക് കമ്പനികളായ ഗൂഗുളിൽ, ആമസോൺ, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങി ടെക് കമ്പനികളിൽ നിന്നും ആയിരക്കണക്കിന് ആളുകളെയാണ് പിരിച്ചുവിട്ടത്.