#പി.ബി. ബിച്ചു
തിരുവനന്തപുരം: ഒരു ലിറ്റർ ബോട്ടിലിൽ ലഭിക്കുന്ന സർക്കാരിന്റെ സ്വന്തം "ജവാൻ' റം അടുത്ത മാസം മുതൽ ഫുൾ ബോട്ടിലിലും ലഭിക്കും. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് പുറത്തിറക്കുന്ന ഫുൾ ബോട്ടിൽ(750 എംഎൽ) ജവാൻ റമ്മിന് 480 മുതൽ 500 രൂപ വരെ വിലയീടാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനു പിന്നാലെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തിയ പ്രീമിയം ബ്രാൻഡായി അര ലിറ്റർ ജവാനും പുറത്തിറക്കാനുള്ള നടപടികളിലാണു സംസ്ഥാന ബെവ്റിജസ് കോർപ്പറേഷൻ. ജനപ്രീയ മദ്യ ബ്രാന്റായ ജവാൻ ഫുൾ ബോട്ടിലായി വിതരണത്തിനെത്തിക്കാനുള്ള ടെണ്ടർ നടപടികളടക്കം പുരോഗമിക്കുകയാണ്. ലേബൽ രജിസ്ട്രേഷൻ കൂടി പൂർത്തിയാകുന്ന മുറയ്ക്ക് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യവാരമോ ബെവ്കോ ഔട്ട്ലറ്റുകളിലൂടെ വിതരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
അതേസമയം,ഗുണനിലവാരം മെച്ചപ്പെടുത്തി നിർമിക്കേണ്ടതിനാൽ അരലിറ്റർ ജവാൻ പുറത്തിക്കാൻ അൽപ്പം കൂടി സമയം വേണ്ടിവരുമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. നിലവില്‍ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് ഉല്പാദിപ്പിക്കുന്ന ജവാന് റമ്മാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ഏക മദ്യം. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഏറ്റവുമധികം വിൽപ്പന നടത്തിയ ബ്രാന്റും ജവാൻ തന്നെയായിരുന്നു. സർക്കാർ സ്ഥാപനം ഉൽപാദിപ്പിക്കുന്ന ജവാന് ആവശ്യക്കാർ വർധിച്ചതിനെ തുടർന്നാണ് 750 എംഎൽ കുപ്പിയിൽ മദ്യം പുറത്തിറക്കുന്നത്. നിലവിൽ ഒരു ലിറ്ററിന്റെ (1000 എംഎൽ) കുപ്പിയാണ് വിപണിയിലുള്ളത്. 640 രൂപയാണ് വില. ഇപ്പോൾ ആറ് ഉൽപ്പാദന ലൈനുകളിലായി 12000 കേയ്സ് മദ്യമാണ് പ്രതിദിനം ഉൽപാദിപ്പിക്കുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ മദ്യോത്പ്പാദനം വര്‍ധിപ്പിക്കണമെന്നും ജവാന് റമ്മിന്റെ ഉൽപ്പാദനം കൂട്ടണമെന്നും ആവശ്യപ്പെട്ട് ബെവ്റിജസ് കോര്പറേഷൻ സർക്കാരിനു കത്ത് നല്‍കിയിരുന്നു. കത്തില്‍ സര്‍ക്കാര്‍ അനുകൂല നടപടി കൈക്കൊണ്ട സാഹചര്യത്തിലാണ് പുതിയ ബ്രാൻഡുകൾ പരീക്ഷിക്കുന്നത്. സർക്കാർ മേഖലയിൽ മദ്യ ഉൽപ്പാദനം വിപുലപ്പെടുത്താനാണു തീരുമാനം. മലബാർ ഡിസ്റ്റലറിയിൽ ആറ് മാസത്തിനുള്ളിൽ ഉൽപ്പാദനം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. അരലിറ്റർ ജവാൻ ബോട്ടിൽ ഒരു പ്രത്യേക വിഭാഗമായി പുറത്തിറങ്ങുമെങ്കിലും വില കാര്യമായി ഉയർത്തിയേക്കില്ലെന്നാണു വിവരം. ഗുണനിലവാരം വർധിപ്പിച്ച ശേഷം വിദേശങ്ങളിലേക്കു കയറ്റി അയയ്ക്കുന്ന പദ്ധതിയും കോർപ്പറേഷന്റെ പരിഗണനയിലുണ്ട്.