ഗാന്ധിജി രക്തസാക്ഷിയായത് പാലത്തിൽനിന്നു വീണല്ല: പാംപ്ലാനിക്ക് ജയരാജന്മാരുടെ മറുപടി

ഗാന്ധിജി രക്തസാക്ഷിയായത് പാലത്തിൽനിന്നു വീണല്ല: പാംപ്ലാനിക്ക് ജയരാജന്മാരുടെ മറുപടി

പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽനിന്നു വീണു മരിച്ചവരാണ് പല പാർട്ടി രക്തസാക്ഷികളുമെന്നു പാംപ്ലാനി പരിഹസിച്ചിരുന്നു
Published on

കണ്ണൂർ: മഹാത്മാ ഗാന്ധി രക്തസാക്ഷിയായത് പാലത്തിൽനിന്നു വീണിട്ടല്ലെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ ഓർമപ്പെടുത്തി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.

രക്തസാക്ഷികളെ ഒന്നടങ്കം കുറ്റപ്പെടുത്തിയ നടപടി പാംപ്ലാനിയെപ്പോലൊരാളിൽ നിന്നു പ്രതീക്ഷിച്ചതല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും പറഞ്ഞു. അതേസമയം, അദ്ദേഹം ഇത്തരത്തിൽ ചില അബദ്ധങ്ങളൊക്കെ പറയാറുള്ളതാണെന്നും കാര്യമായെടുക്കേണ്ടതില്ലെന്നും പി. ജയരാജൻ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഏറ്റവും വലിയ രക്തസാക്ഷിയായ മഹാത്മാ ഗാന്ധി പ്രാർഥിക്കാൻ വരുമ്പോഴാണ് രക്തസാക്ഷിയായത്, അല്ലാതെ ആരുമായും കലഹിക്കുമ്പോഴല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഗാന്ധിജി രക്തസാക്ഷിയായത് പാലത്തിൽനിന്നു വീണല്ല: പാംപ്ലാനിക്ക് ജയരാജന്മാരുടെ മറുപടി
രാഷ്ട്രീയ രക്തസാക്ഷികൾ അനാവശ്യ കലഹത്തിനു പോയി മരിച്ചവർ: മാർ പാംപ്ലാനി

ആർച്ച് ബിഷപ് ഇങ്ങനെ രക്തസാക്ഷികളെ അടച്ചാക്ഷേപിച്ചത് ആരെ സഹായിക്കാനാണെന്നും ഇ.പി. ജയരാജൻ ചോദിച്ചു.

ആർച്ച് ബിഷപ് പറഞ്ഞത് ഗാന്ധിജിക്കും കമ്യൂണിസ്റ്റുകൾക്കും ബാധകമല്ലെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍റെ പ്രതികരണം. ഗാന്ധിജിയെ വർഗീയ ഭ്രാന്തനായ ഒരു ആർഎസ്എസുകാരൻ വെടിവച്ചു കൊല്ലുകയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്പോസ്തലൻമാർ സത്യത്തിനു വേണ്ടി നിലകൊണ്ട് രക്തസാക്ഷികളായവരാണെന്നും, രാഷ്ട്രീയക്കാർ അനാവശ്യമായി വല്ലവരോടും കലഹത്തിനു പോയി മരിക്കുന്നവരാണെന്നുമായിരുന്നു പാംപ്ലാനിയുടെ പരാമർശം. പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽനിന്നു വീണു മരിച്ചവരാണ് പല പാർട്ടി രക്തസാക്ഷികളുമെന്നു പാംപ്ലാനി പരിഹസിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇ.പി. ജയരാജന്‍റെയും പി. ജയരാജന്‍റെയും പരാമർശങ്ങൾ.

logo
Metro Vaartha
www.metrovaartha.com