
തിരുവനന്തപുരം: സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്‍റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി. അപകടങ്ങൾ മൂലമുണ്ടാവുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയെന്ന നിലയിൽ പരിഷ്കരിച്ചതായി മന്ത്രി കെഎൻ. ബാലഗോപാൽ വ്യക്തമാക്കി.
അപകട മരണത്തിന് 15 ലക്ഷം രൂപയും സ്വാഭാവിക മരണത്തിന് അഞ്ചുലക്ഷം രൂപയും നൽകും. അപകടത്തെ തുടർന്ന് പൂർണമായും ശയ്യാവലംബമാകുന്ന സ്ഥിതിയിൽ 15 ലക്ഷം രൂപയുടെ പരിരക്ഷ ഉണ്ടാകും. 80 ശതമാനത്തിലധികം വൈകല്യമുണ്ടായാൽ ഇതേ ആനുകൂല്യങ്ങൾ തന്നെ നൽകും. 6--80 ശതമാനം വരെ വൈകല്യത്തിന് 75 ശതമാനവും 40-60 ശതമാനം വരെ വൈകല്യമുണ്ടായാൽ തുകയുടെ 50 ശതമാനവും നഷ്ടപരിഹാരം അനുവദിക്കും.
അപകടത്തിൽ കൈ, കാൽ, കാഴ്‌ച, കേൾവി നഷ്ടങ്ങൾക്കും പരിരക്ഷ ഉണ്ടാകും. വാഗ്‌ദത്ത തുകയുടെ 40 മുതൽ 100 ശതമാനം വരെ ആനുകൂല്യം ഉറപ്പാക്കും. കൈവിരലുകളുടെ നഷ്ടത്തിന് ഏത് വിരൽ, എത്ര ഭാഗം എന്നത് കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. കാൽ വിരലുകളുടെ നഷ്ടത്തിന് തുകയുടെ പത്തു ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കും.