
കെ.യു. ജനീഷ് കുമാർ, രാഹുൽ മാങ്കൂട്ടത്തിൽ.
File photos
തിരുവനന്തപുരം: കേരളത്തിലെ ചില എംഎൽഎമാർ ഉറക്കം കിട്ടാൻ പാരസെറ്റമോളും സിട്രിസിനും കഴിക്കുന്നവരാണെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ. അതിനി എംഎൽഎയാണോ, അതോ വ്യാജ എംഎൽഎയാണോ എന്നറിയില്ലെന്നും ജനീഷ് കുമാർ പരിഹസിച്ചു. നിയമസഭയിൽ അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുകമ്പോഴാണ് കോന്നി എംഎൽഎയുടെ പരാമർശം.
മാനസിക സമ്മർദം കാരണം തനിക്ക് ഉറക്കം കിട്ടുന്നില്ലെന്നും, പാരസെറ്റമോളും സിട്രിസിനും കഴിച്ചാണ് ഉറങ്ങുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നതിന്‍റെ ശബ്ദരേഖ നേരത്തെ ചാനൽ ചർച്ചാ വിദഗ്ധൻ രാഹുൽ ഈശ്വർ പുറത്തുവിട്ടിരുന്നു. ഇതെക്കുറിച്ചാണ് ജനീഷിന്‍റെ പരാമർശം എന്നു വ്യക്തമാണ്.
ഇതുകൂടാതെ, വ്യാജ ഐജി കാർഡുകൾ തയാറാക്കിയാണ് രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ജയിച്ചത് എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ജനീഷ് കുമാറിന്‍റെ 'വ്യാജ എംഎൽഎ' പരാമർശം ഇതു സംബന്ധിച്ചുള്ളതാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു.
അതേസമയം, യുഡിഎഫ് ഭരണകാലത്തേതിനെ അപേക്ഷിച്ച്, ഏറെ മെച്ചപ്പെട്ട സ്ഥിതിയിലാണ് ഇപ്പോൾ സംസ്ഥാനത്തിന്‍റെ ആരോഗ്യ മേഖലയെന്നും ജനീഷ് കുമാർ അവകാശപ്പെട്ടു. യുഡിഎഫിന്‍റെ കാലത്ത് ശരാശരി 150 കോടി രൂപയാണ് പ്രതിവർഷം ആരോഗ്യ മേഖലയ്ക്കു നൽകിയിരുന്നത്. ഇപ്പോഴത് 1400 കോടിയിലേറെയാണ്. അന്ന് ഒരു കുടുംബത്തിന് 30,000 രൂപയുടെ സൗജന്യ ചികിത്സ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ കിട്ടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുഡിഎഫിന്‍റെ കാലത്ത് സർക്കാർ ആശുപത്രികളിൽ മരുന്നുമില്ല ഡോക്റ്റർമാരുമില്ല എന്നതായിരുന്നു അവസ്ഥ. ഇന്നത്തെ പ്രതിപക്ഷ നേതാവ് തന്നെ മുൻപ് അതു പറഞ്ഞിട്ടുണ്ട്. ഇഞ്ചക്ഷൻ എടുക്കാനുള്ള സൂചി പോലും രോഗി വാങ്ങിക്കൊടുക്കേണ്ട സ്ഥിതിയായിരുന്നു. ഇന്നതു മാറിയെന്നും ജനീഷ് കുമാർ.