
മലപ്പുറം: വാഹനാപകടത്തിൽ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാല ഭാസ്‌കറിന്‍റെ ഡ്രൈവർ അർജുൻ സ്വർണക്കടത്ത് കേസിൽ അറസ്റ്റിൽ. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് അർജുൻ അടക്കം ഒൻപത് പേർ അറസ്റ്റിലായത്.
പ്രതികൾ കവർച്ച ചെയ്ത സ്വർണ്ണത്തിൽ 2.2 കിലോ സ്വർണ്ണവും, സ്വർണ്ണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ ഡിവൈഎസ്പി ടി.കെ. ഷൈജുവിനെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സ്വർണവും പണവും കണ്ടെടുത്തത്.
2018 സെപ്റ്റംബർ 25ന് ബാലഭാസ്കറിന്‍റെ മരണത്തിന് ഇടയാക്കിയ അപകട സമയത്ത് കാർ ഓടിച്ചത് അർജുനായിരുന്നു. അർജുന്‍റെ സ്വർണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തിൽ ആരോപണം ഉയർന്നിരുന്നു. പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെര്‍പ്പുളശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജുനാണെന്നാണ് വിവരം.
പുതിയ കേസിന് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധമില്ലെന്നും അതുകൊണ്ട് കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും പെരിന്തൽമണ്ണ ഡിവൈഎസ്പി ടി.കെ. ഷൈജു പ്രതികരിച്ചു.