തിരുവനന്തപുരം: അർധചാലക മേഖലയിൽ യുവാക്കളെ കാത്തിരിക്കുന്നത് വൻ തൊഴിൽ അവസരങ്ങളാണെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വിക്രം സാരാഭായ് സ്‌പേസ് സെന്‍ററിൽ ഡിസൈൻ ലിങ്ക്ഡ് ഇൻസെന്‍റീവ് പദ്ധതിക്ക് കീഴിലുള്ള നാലാമത് സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഈ മേഖലയിൽ 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങളാണ് ലഭിച്ചത്. ഭാരത് സെമികണ്ടക്ടർ റിസർച്ച് സെന്‍റർ (ബിഎസ്ആർസി) തിരുവനന്തപുരം വലിയമലയിലുള്ള ഐഐഎസ്ടി ക്യാംപസിൽ സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്‍റർയൂണിവേഴ്‌സിറ്റി മൈക്രോ ഇലക്‌ട്രോണിക്‌സ് സെന്‍റർ, യുഎസിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, തായ്‌വാനിലെ ഇൻഡസ്ട്രിയൽ ടെക്‌നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കൊപ്പം നിൽക്കുന്ന സ്ഥാപനമായിരിക്കും ഈ ഗവേഷണ കേന്ദ്രം. അർധചാലക ഗവേഷണ മേഖലയിൽ ലോകത്തിലെ അഞ്ചാമത്തെ സ്ഥാപനമായിരിക്കും ബിഎസ്ആർസി. സെമി കണ്ടക്റ്റർ മേഖലയിൽ രാജ്യം അതിവേഗം മുന്നേറുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചടങ്ങിൽ വിഎസ്എസ്‌സി ഡയറക്റ്റർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ പങ്കെടുത്തു.