
ജോയിന്‍റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് തെളിവ്; നവീൻ ബാബുവിന്‍റെ ഭാര്യ സുപ്രീം കോടതിയിലേക്ക്
പത്തനംതിട്ട: എഡിഎം നവീന്‍ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മിഷണര്‍ എ. ഗീതയുടെ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഭാര്യ മഞ്ജുഷ. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല എന്നത് ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മിഷണറുടെ റിപ്പോര്‍ട്ടോടെ തെളിഞ്ഞുവെന്നും മഞ്ജുഷ പറഞ്ഞു. സത്യസന്ധമായ റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. നിയമപോരാട്ടവുമായി മുന്നോട്ടുപോകും. സുപ്രീം കോടതിയിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രശാന്തന്‍ എന്നയാളുമായി ബന്ധപ്പെട്ട പരാതിയാണ് ഈ വിഷയങ്ങള്‍ക്ക് ആധാരം. എന്നാല്‍, പ്രശാന്തന്‍ ഇപ്പോള്‍ ചിത്രത്തിലില്ല. അദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ല. കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതി പ്രശാന്തനാണ്.
എന്നിട്ടും പ്രശാന്തനെ കേസില്‍ ഉള്‍പ്പെടുത്തുകയോ പോലീസ് അന്വേഷിക്കുകയോ ചെയ്യുന്നില്ലെന്നും മഞ്ജുഷ ആരോപിച്ചു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയെ കുറിച്ച് പറയുന്നുണ്ട്, മഞ്ജുഷ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രിതമായി നീക്കം നടത്തിയതായി ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ മൊഴികളുണ്ട്.