

വി.വി. രാജേഷ്
തിരുവനന്തപുരം: കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. മേയറെ തെരഞ്ഞെടുത്തതിനു ശേഷമാണ് ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടത്തുക. തിരുവനന്തപുരത്ത് ഇതാദ്യമായി അധികാരം പിടിച്ച ബിജെപിക്കാണ് മേയർ പദവി. വി.വി. രാജേഷാണ് തിരുവനന്തപുരത്ത് മേയർ സ്ഥാനാർഥി. മുഖ്യമന്ത്രി പിണറായി വിജയൻ വി.വി. രാജേഷിനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു.
ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുകൾ ഉച്ചക്ക് ശേഷം രണ്ടരയ്ക്കാണ്. പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെയാണ്. സത്യപ്രതിജ്ഞ ചെയ്ത് അംഗമായിട്ടില്ലാത്തവർക്ക് വോട്ടവകാശമുണ്ടാവില്ല. സംസ്ഥാനത്ത് കണ്ണൂർ,കൊച്ചി, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫ് മേയർ വരും.കോഴിക്കോട് മാത്രമാണ് എൽഡിഎഫിന് മേയറുണ്ടാവുക. സംസ്ഥാനത്തെ ആറ് കോർപറേഷനുകളിൽ കണ്ണൂർ, തൃശൂർ കൊച്ചി എന്നിവിടങ്ങളിൽ മേയർ സ്ഥാനം വനിതകൾക്കാണ് സംവരണം ചെയ്തിട്ടുള്ളത്.
സ്ഥാനാർത്ഥിയെ ഒരംഗം നാമനിർദേശം ചെയ്യുകയും ഒരാൾ പിന്താങ്ങുകയും വേണം. സംവരണം ചെയ്ത സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരെ ആരും നാമനിർദേശം ചെയ്യുകയോ പിന്താങ്ങുകയോ ചെയ്യേണ്ടതില്ല. രണ്ടിലേറെ സ്ഥാനാർത്ഥികളുണ്ടെങ്കിൽ അതിൽ ഒരാൾക്ക് മറ്റെല്ലാ സ്ഥാനാർത്ഥികൾക്കും കൂടി ആകെ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് കിട്ടിയാൽ വിജയിയായി പ്രഖ്യാപിക്കും. ഇല്ലെങ്കിൽ കുറഞ്ഞ വോട്ട് നേടുന്നവരെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും.