"മര്യാദയ്ക്കു പെരുമാറാന്‍ ഇത്രയ്ക്കു ബുദ്ധിമുട്ടോ; പൊലീസിനോട് എത്രകാലം പറയണം?"

സമ്മർദം താങ്ങാനാവുന്നില്ലെങ്കില്‍ ജോലി രാജിവച്ച് പോകണം
Kerala High Court
Kerala High Court

കൊച്ചി: പൊതുജനങ്ങളോടു മര്യാദയ്ക്കു പെരുമാറണമെന്ന നിർദേശം അനുസരിക്കാൻ പൊലീസുകാർക്ക് ഇത്രയ്ക്കു ബുദ്ധിമുട്ടാണോ എന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനെ അപമാനിച്ച സംഭവത്തിൽ എസ്ഐക്കെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴാണ് ഈ രൂക്ഷവിമർശനം. "അഭിഭാഷകനോ സാധാരണക്കാരനോ തെരുവിൽ കഴിയുന്ന ആളോ ആരുമാകട്ടെ, ഓരോ പൗരനേയും മാനിക്കേണ്ടതുണ്ട്. ഇതു പല തവണയായി ആവർത്തിക്കുന്നു. ഇനി എത്ര കാലം പറയണം? എത്ര പറഞ്ഞാലും മനസിലാവില്ല എന്നാണോ''– കോടതി ചോദിച്ചു.

ജോലിയിലെ സമ്മർദം ജനങ്ങൾക്കു നേരേ മോശമായി പെരുമാറാനുള്ള ലൈസൻസല്ല എന്നു നേരത്തേ ഹൈക്കോടതി പറഞ്ഞിരുന്നു. ""പൊലീസിന്‍റെയാണെങ്കിലും ജഡ്ജിയുടേതാണെങ്കിലും യൂണിഫോമിട്ടാൽ ആ പദവിക്ക് ചേര്‍ന്ന വിധമാണു പെരുമാറേണ്ടത്. ജനങ്ങൾക്ക് യൂണിഫോമിൽ വിശ്വാസമുണ്ട്. അതിനര്‍ഥം ജനങ്ങൾക്കു മേൽ അധികാരം പ്രയോഗിക്കണമെന്നല്ല. സമ്മർദമാണെന്നു പറഞ്ഞ് അതിക്രമം കാണിച്ചാൽ വകവച്ചു തരാൻ പറ്റില്ല. ഒരു അഭിഭാഷകനോട് ഇങ്ങനെയാണെങ്കിൽ സാധാരണക്കാരന്‍റെ അവസ്ഥ എന്താകും? ജനങ്ങളോട് മര്യാദയ്ക്കു പെരുമാറുന്നത് അത്രയ്ക്ക് ബുദ്ധിമുട്ടാണോ? ജോലിയുടെ സമ്മർദം മോശം പെരുമാറ്റത്തിനുള്ള ന്യായീകരണമല്ല. പൊലീസിന് സമ്മര്‍ദങ്ങൾ താങ്ങാനുള്ള പരിശീലനം ലഭിക്കുന്നുണ്ടല്ലോ. എന്നിട്ടും സമ്മർദം താങ്ങാനാവുന്നില്ലെങ്കില്‍ ജോലി രാജിവച്ച് ഇറങ്ങിപ്പോവുകയാണ് വേണ്ടത്''– കോടതി പറഞ്ഞു.

ആലത്തൂർ സ്റ്റേഷനിൽ അക്വിബ് സുഹൈൽ എന്ന അഭിഭാഷകനെ എസ്ഐ വി.ആർ. റിനീഷ് അപമാനിച്ച സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട ഒരു കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനെ എസ്ഐ അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. തുടർന്നായിരുന്നു കോടതി ഇടപെടൽ. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ, താൻ ഖേദിക്കുന്നുവെന്നും നിരുപാധികം മാപ്പു പറയാൻ സന്നദ്ധനാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തെ ചോദ്യം ചെയ്താണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ രൂക്ഷമായ വാക്കുകൾ പ്രയോഗിച്ചത്.

അഭിഭാഷകനെതിരെ മോശം വാക്കുകൾ ഉപയോഗിച്ചോ ഇല്ലയോ എന്ന് സത്യവാങ്മൂലത്തിൽ പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യപരമായി ഒന്നും ചെയ്തിട്ടില്ലെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. അതേ ശ്വാസത്തിൽ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുമുണ്ട്. ഇത് പരസ്പരവിരുദ്ധമാണ്. ഒന്നുകിൽ കോടതിയലക്ഷ്യത്തിനു വിചാരണ നേരിടുക. അല്ലെങ്കിൽ വ്യക്തതയുള്ള സത്യവാങ്മൂലം നൽകുക. ഉദ്യോഗസ്ഥനെതിരേ സ്വീകരിച്ച അച്ചടക്ക നടപടിയെക്കുറിച്ച് അറിയിക്കാൻ പൊലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്. മോശം പെരുമാറ്റം പാടില്ല എന്ന് ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ടെന്നു ഡിജിപി തന്നെ പറഞ്ഞിട്ടുള്ളതാണ്. ശാസന മാത്രം കേട്ട് ചെയ്ത തെറ്റിൽ നിന്ന് ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാമെന്ന് കരുതരുത്- കോടതി കൂട്ടിച്ചേർത്തു.

മാർച്ച് ഒന്നിനു കേസ് വീണ്ടും പരിഗണിക്കും. അഭിഭാഷകര്‍ക്കു ജോലി ചെയ്യാനുള്ള സുരക്ഷിതത്വം വേണമെന്ന് അഭിഭാഷക അസോസിയേഷൻ നൽകിയ ഹർജിയിൽ സർക്കാർ മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനും കോടതി നിർദേശിച്ചു. ബാർ കൗൺസിൽ ഓഫ് ഇന്ത്യയും കേരള ബാർ കൗൺസിലും നൽകിയ ശുപാർശയിൽ എന്തു തീരുമാനമെടുത്തു എന്നാണ് അറിയിക്കേണ്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com