

എഫ്സിആർഎ: പ്രതിഷേധത്തിന് ഏഴംഗ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ
file photo
കൊച്ചി: വിദേശ സംഭാവനാ നിയന്ത്രണച്ചട്ട (എഫ്സിആർഎ) ഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). എംപിമാർ തെരഞ്ഞെടുപ്പ് തിരക്കുകളിൽ നിന്നും മാറി ഡൽഹിയിലെത്തി വിഷയം ഉന്നയിക്കണമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ ആവശ്യപ്പെട്ടു. മറ്റു ന്യൂനപക്ഷ സമുദായങ്ങളെ കൂടി പങ്കെടുപ്പിച്ച് ബില്ലിനെ എതിർക്കാനാണ് സിബിസിഐ തീരുമാനം.
വ്യവസ്ഥകളിൽ ആശങ്കയുണ്ടെന്നും പരിണിതഫലങ്ങൾ വരുമ്പോൾ ആരും കൂടെയുണ്ടാകില്ലെന്നും കേരള കത്തോലിക്കാ ബിഷപ്സ് കോൺഫറൻസ് (കെസിബിസി) വക്താവ് ഫാ. തോമസ് തറയിൽ പറഞ്ഞു. ആശങ്കപ്പെടേണ്ടെന്ന് ബിജെപി പറഞ്ഞാലും പരിണിതഫലങ്ങൾ വരുമ്പോൾ ആരുമുണ്ടാവില്ലെന്ന് കെസിബിസി പറഞ്ഞു.
ഒരു കൂട്ടരെ അകറ്റി നിർത്തുന്ന നിലയല്ല സ്വീകരിക്കേണ്ടതെന്നും കേന്ദ്രത്തിന്‍റേത് അപകടകരമായ സമീപനമെന്നുംമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ എത്തി നിൽക്കെ പ്രചാരണ വിഷയങ്ങളെ ആകെ മാറ്റിമറിച്ച് കത്തുകയാണ് എഫ്സിആർഎ നിയമ ഭേദഗതി. അതേസമയം ഈ നിയമ ഭേദഗതി ക്രൈസ്തവ സമുദായങ്ങളെ ബാധിക്കില്ലെന്ന് ആവർത്തിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ.