
കെ. മുരളീധരന്‍,എം. സ്വരാജ്
തിരുവനന്തപുരം: നിലമ്പൂർ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍. സ്വരാജിൽ പരന്ന വായനയുടെ ഗുണമൊന്നും കാണുന്നില്ലെന്നും സ്ഥാനാർഥിക്ക് വിജയിക്കാനുള്ള യോഗ‍്യത പരന്ന വായന മാത്രമാണോയെന്നും മുരളീധരൻ ചോദിച്ചു.
വായനകൊണ്ട് ജനങ്ങൾക്ക് എന്ത് ഗുണമെന്നും ആശാ സമരം കണ്ടില്ലെന്ന് നടിച്ച സാംസ്കാരിക നായകന്മാർ സ്വരാജിനെ പിന്തുണയ്ക്കുന്നത് എന്തുകണ്ടിട്ടാണെന്നും മുരളീധരൻ ചോദിച്ചു.
വായിച്ച അറിവ് പ്രയോജനപ്പെടുത്താത്തുകൊണ്ടാണ് തൃപ്പൂണിത്തുറയിൽ സ്വരാജ് തോറ്റുപോയതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ആശാ പ്രവർത്തകരുടെ സംസ്ഥാനതല സമരയാത്രയ്ക്ക് തിരുവനന്തപുരത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒരാഴ്ചക്കകം ആശമാർക്ക് വേതനം ലഭിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.